പ്രശ്നമാര്‍ഗം ശ്ലോകം - 10,11,12

1 1 1 1 1 1 1 1 1 1 Rating 0.00 (0 Votes)

(കേരളജ്യോതിഷം FB ഗ്രൂപ്പില്‍ പ്രശ്നമാര്‍ഗം പൂര്‍വാര്‍ധം ഒന്നാം അധ്യായത്തിലെ 10,11,12 എന്നീ ശ്ലോകങ്ങളെക്കുറിച്ചു  നടന്ന ചര്‍ച്ചയാണ് ക്രോഡീകരിച്ച് താഴെച്ചേര്‍ത്തിട്ടുള്ളത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ - വിജയാമേനോന്‍, വിഷ്ണു നമ്പൂതിരി, ചന്ദ്രകുമാര്‍ മുല്ലച്ചേരി, ശ്രീനാഥ് ഒജി, അനില്‍ കാടൂരാന്‍, മനോജ് വി, വികെ സന്തോഷ് പണിക്കര്‍, ഹരികുമാര്‍ നായര്‍, സുവിന്‍ലാല്‍ സോനു, ഡോ.രാധാലക്ഷ്മി തുണ്ടത്തില്‍, കൈലാസ് രാജ്, ശങ്കരമേനോന്‍ തുടങ്ങിയവര്‍)

ശ്ലോകം 10

എങ്ങിനെയുള്ളവരാണ് ജ്യോതിശാസ്ത്രം പഠിക്കുവാൻ യോഗ്യർ ? ബ്രാഹ്മണർക്കേ ഇതു പഠിക്കുവാനുള്ള അർഹതയുള്ളുവത്രേ. മറ്റാർക്കും പഠിക്കുവാൻ അർഹതയില്ലാതാവുന്നതു് ഇത് വേദത്തിന്റെ അംഗമായതുകൊണ്ടാണത്രേ. അംഗിയുടെ പ0നത്തിന് അധികാരമുള്ളവർക്കേ അംഗങ്ങളെ പഠിക്കുവാനും അധികാരമുള്ളു. അപ്പോൾ ഒരു ചോദ്യം ആരാണ് ബ്രാഹ്മണൻ? അപ്പോൾ പിന്നെ യവനാചാര്യരോ, മയനോ ,കുക്കണിയാളോ ബ്രാഹ്മണനായിരുന്നോ? പിന്നെങ്ങിനെ അവർ?........ 13) മത്തെ ശ്ളോകം ഈ വിഷയമായതിനാൽ വിശദ ചർച്ച അപ്പോഴാകാമെന്നു തോന്നുന്നു.

ശാസ്ത്രേ(അ)സ്മിന്‍ ബ്രാഹ്മണസ്യൈവ അധികാരഃ തഥാചോക്തം.

ഈ ശാസ്ത്രത്തില്‍ (ജ്യോതിശാസ്ത്രത്തില്‍) ബ്രാഹ്മണര്‍ക്കു മാത്രമാണ് അധികാരം. അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട്.

ജ്യോതി: കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദു: ശ്രുതേ:

ജ്യോതിശാസ്ത്രവും കൽപവും നിരുക്തവും ശിക്ഷയും വ്യാകരണവും ഛന്ദ ശാസ്ത്രവും വേദത്തിന്റെ ആറു അംഗങ്ങളാകുന്നു.

ശ്ളോകം - 11

ഛന്ദഃ പാദൗ ശബ്ദ ശാസ്ത്രം ച വക്ത്രം കല്പ: പാണീ ജ്യോതിഷം. ചക്ഷുഷീ ച
ശിക്ഷാ ഘ്രാണം ശ്രോത മുക്തം നിരുക്തം വേദസ്യാംഗാന്യേവ മാഹുർ മുനീന്ദ്രാ:

മേൽ കാണിച്ച ആറ് അംഗങ്ങളിൽ ഛന്ദ: ശാസ്ത്രം വേദത്തിന്റെ കാലുകളാകുന്നു. ശബ്ദ ശാസ്ത്രമെന്നു പറയുന്ന വ്യാകരണം മുഖമാകുന്നു. കല്പ ശാസ്ത്രം കൈകളെന്നു കൽപിക്കപ്പെട്ടിരിക്കുന്നു. ജ്യോതിഷമാണ് കണ്ണുകൾ .നാസിക ശിക്ഷയെന്ന അംഗമാകുന്നു. നിരുക്തമെന്നത് ചെവികളുടെ സ്ഥാനമാകുന്നു. ഇങ്ങനെ ആറു് അംഗങ്ങളെ കാലപുരുഷന്റെ ആറു് അവയവങ്ങളായി ഋഷി ശ്രേഷ്ഠന്മാൻ പറഞ്ഞിരിക്കുന്നു. നമ്മുടെ പാദാദികളായ അവയവങ്ങൾ ശരീരത്തിൽ ഉപകരിക്കുന്ന പോലെ കല്പ്പാദികൾ വേദത്തിന് ഉപകരിക്കുന്നു .അതിനാൽ ഇവകളെ വേദാംഗമെന്ന് പറയുന്നു.

ശ്ളോകം - 12.

വേദസ്യ ചക്ഷു: കില ശാസ്ത്രമേ തൽ പ്രധാനതാംഗേഷു തതോസ്യ യുക്താ
അംഗൈരുതോ
fന്യൈരപി പൂർണമൂർത്തി - ചക്ഷുർ വിനാ ക: പുരുഷുത്വമേതി

ഈ ശാസ്ത്രം വേദത്തിന്റെ കണ്ണാകുന്നു. അതിനാൽ മറ്റംഗങ്ങളേക്കാൾ പ്രാധാന്യമുണ്ടെന്നു സമർത്ഥിക്കുന്നു. കണ്ണില്ലെങ്കിൽ, എന്തു അംഗങ്ങളേക്കൊണ്ടു് പൂർണനായിരുന്നാലും പൂർണ പുരുഷ കോടിയിൽ എണ്ണപ്പെടില്ലല്ലോ. "സർവേന്ദ്രിയാണാം നയനം പ്രധാനം" എന്നുള്ളപ്പോൾ ജ്യോതിശാസ്ത്രത്തിനും സർവ വേദാംഗ പ്രാധാന്യം സമ്മതിച്ചേ മതിയാകൂ.

ബ്രാഹ്മണൻ എന്നാൽ അറിവുള്ളവൻ എന്ന അർത്ഥത്തിലാകാം ... അറിവും വിവേകവും ഉള്ളവർ ജ്യോതിഷം പഠിച്ചിട്ടേ കാര്യമുള്ളൂ. ബ്രഹ്മജ്ഞാനീതി ബ്രാഹ്മണ. എന്നത് മറക്കണ്ട. ഹോരയുടെ കാലത്ത് ബ്രാഹ്മണ്യം ജന്മനാ ആയിരുന്നില്ല. ഉയർന്നചിന്തയും 'എളിയജീവിതവും നയിക്കുന്നവൻ ബ്രാഹ്മണൻ. ബ്രാഹ്മണ്യം ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് വിലയിരുത്തേണ്ടത് .വിലമതിക്കേണ്ടത്. വജ്രസൂചികോപനിഷത്തില്‍ വ്യക്തമായി ബ്രാഹ്മണനെ നിര്‍വചിച്ചിട്ടുണ്ട്....

ബ്രാഹ്മണര്‍ക്ക് മാത്രം അധികാരം എന്നല്ല...ബ്രാഹ്മണന്‍ അധികാരിതന്നെ...അതായത് ബ്രാഹ്മണന്‍ അറിഞ്ഞിരിക്കണം.....നിര്‍ബന്ധമായും ബ്രാഹ്മണന്‍ ജ്യോതിഷം പഠിച്ചിരിക്കണം...മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ പഠിക്കാം...എന്നര്‍ത്ഥം.... ജ്യോതിശ്ശാസ്ത്രേ ബ്രാഹ്മണസ്യ ഏവ അധികാരഃ തഥാ ച ഉക്തം.... ബ്രാഹ്മണന് തന്നെ അധികാരം....ആരാണ് ബ്രാഹ്മണന്‍ ?ബ്രാഹ്മണ്യം ഉള്ളവന്‍...എന്താണ് ബ്രാഹ്മണ്യം....എന്തിലും ബ്രഹ്മത്തെ മാത്രം കാണുന്നവന്‍......അവന് ഭേദബുദ്ധിയില്ല.....

ഇങ്ങനെ പരതരത്തിലും പറയാം. ബ്രാഹ്മണജാതിയാണ്, ബ്രാഹ്മണ്യം ജന്മസിദ്ധമാണ്. ബ്രാഹ്മണവര്‍ണാണ്, ബ്രാഹ്മണ്യം കര്‍മ്മസിദ്ധമാണ് തുടങ്ങിയ പല വാദങ്ങളും ഉയര്‍ന്നുവരാം. അതിനാല്‍ ഇക്കാര്യം കൂടുതല്‍ വിശദമായി നമുക്ക് അവസാനം ചര്‍ച്ച ചെയ്യാം.

ശാസ്ത്രേ(അ)സ്മിന്‍ ബ്രാഹ്മണസ്യൈവ അധികാരഃ തഥാചോക്തം.

ഈ ശാസ്ത്രത്തില്‍ (ജ്യോതിശാസ്ത്രത്തില്‍) ബ്രാഹ്മണര്‍ക്കു മാത്രമാണ് അധികാരം. അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട്.

ജ്യോതിശാസ്ത്രം പഠിക്കുന്നതിനുള്ള അര്‍ഹത ബ്രാഹ്മണര്‍ക്കു മാത്രമാണ് എന്നര്‍ത്ഥം. എന്തുകൊണ്ട്? ആരാണ് ബ്രാഹ്മണന്‍? തഥാചോക്തം - അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട് - എപ്രകാരം? എവിടെ?

വേദാംഗമാണ് ജ്യോതിഷം. വേദം പഠിക്കുന്നതിന് ആര്‍ക്കാണോ അധികാരമുള്ളത് അവകാശമുള്ളത് അവര്‍ക്കുതന്നെയാണ് (അവര്‍ക്കു മാത്രമാണ്?) വേദാംഗംമായ ജ്യോതിശാസ്ത്രം പഠിക്കാനും ഉള്ള അധികാരവും അവകാശവും എന്നതുകൊണ്ടാണ്, വേദം പഠിക്കാനുള്ള അധികാരം ബ്രാഹ്മണര്‍ക്കാണ് എന്നതുകൊണ്ടാണ്, വേദാംഗമായ ജ്യോതിഷം പഠിക്കാനും ഉള്ള അധികാരം ബ്രാഹ്മണനാണ് എന്നു പറയപ്പെട്ടത്. ആപ്പോള്‍ അക്കാര്യം വ്യക്തമായി.

ആരാണ് ബ്രാഹ്മണന്‍. തീര്‍ച്ചയായും ജാതി ബ്രാഹ്മണനല്ല, മറിച്ച് ബ്രാഹ്മണവര്‍ണമാണ് ഇവിടെ പ്രതിപാദ്യം. ഗുണകര്‍മ്മവിഭാഗശമായിരുന്നുവല്ലോ വര്‍ണവിഭജനം. പഠന-പാഠന-യാഗ-യജനാദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരെയായിരുന്നു പണ്ടുകാലത്ത് ബ്രാഹ്മണര്‍ എന്നു വിളിച്ചിരുന്നത്. കൂടുതല്‍ നിര്‍വചനങ്ങള്‍ വഴിയേ പരിശോധിക്കാം.

അപ്രകാരം പറയപ്പെട്ടിട്ടുമുണ്ട് - എപ്രകാരം? ജ്യോതിഷം വേദാമാണെന്നും, അതുകൊണ്ട് ബ്രാഹ്മണരാണ് ജ്യോതിഷം പഠിക്കേണ്ടതെന്നും. ഇപ്രകാരം പറയുന്ന ശ്ലോകങ്ങള്‍ ഉദ്ധരിക്കാം എന്നാണ് പ്രശ്നമാര്‍ഗാചാര്യന്റെ സൂചന. എവിടെയാണ് പറയപ്പെട്ടിട്ടുള്ളത്. ഒരുപാടിടത്ത് പറയപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണശ്ലോകങ്ങളാണ് പ്രശ്നമാര്‍ഗകര്‍ത്താവ് ഉദ്ധരിക്കുന്നത്. ഒരു പക്ഷെ ഏതു ഗ്രന്ഥത്തിലാണ് പറയപ്പെട്ടിട്ടുള്ളത് എന്നു വ്യക്തമായി അറിയാത്തതിനാലാവാം ഏതു ഗ്രന്ഥത്തിലെ ശ്ലോകമാണെന്ന് പറയാത്തത്.

ജ്യോതിഷം അഥവാ ജ്യോതിശാസ്ത്രം (രണ്ടും ഒന്നുതന്നെ) വേദാംഗമാണെന്ന് പറഞ്ഞുവല്ലോ. വേദാംഗം എന്ന പദത്തിന് വേദത്തിന്റെ അവയവം എന്നര്‍ത്ഥം. വേദം എന്ന വാക്കിന് അറിവ് എന്ന് അര്‍ത്ഥമുണ്ടെങ്കില്‍ക്കൂടി ഋഗ്-യജുസ്-സാമം-അഥര്‍വം എന്നീ ചതുര്‍വേദങ്ങള്‍ തന്നെയാണ് ഇവിടെ സൂചന. അംഗം എന്നാല്‍ അവയവം. അവയവങ്ങള്‍ ആറ് എന്നാണ് പറയപ്പെടാറുള്ളത് - കണ്ണ്, ചെവി, വായ്, മൂക്ക്, കൈ, കാല് എന്നിവ ആറുമാണത്രേ ഷഡംഗങ്ങള്‍. നെഞ്ചും മുലയും വയറും ലിംഗവും മൂലവും ശിരസ്സും നെറ്റിയുമൊന്നും അംഗങ്ങളാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. അതെന്താണ് അങ്ങനെ? അപ്പോള്‍ പിന്നെ എന്താണ് അംഗങ്ങളുടെ പ്രത്യേകത? പ്രപഞ്ചവുമായി അറിവിന്റെ കൊടുക്കല്‍ വാങ്ങലിന്, Interaction-ഉം Communication-ഉം വേണ്ടി ഉപയോഗിക്കുന്നവയാണ് അംഗങ്ങള്‍, അഥവാ കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ബാഹ്യാംഗങ്ങള്‍. സാമാന്യേന നാം അറിവ് സമാഹരിക്കുന്നത് കണ്ണ്, ചെവി, വായ്, മൂക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെ ആണല്ലോ. അവിടെ ത്വക്ക് എന്ന ഇന്ദ്രിയം ഔട്ടായി. പകരം കൈയും കാലും ലിസ്റ്റിലേക്കു ചേര്‍ക്കപ്പെട്ടു. എന്തുകൊണ്ട്? കമ്യൂണിക്കേഷന് ഉപയോഗിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല. കബന്ധം എന്ന് സാമാന്യേന വിളിക്കുന്ന നട്ടെല്ലും അതുമായിച്ചേര്‍ന്ന ശരീരവുമായി ചേര്‍ന്നിരിക്കുന്ന Extra fittings എന്ന അര്‍ത്ഥത്തിലാവാം കൈയും കാലും കണ്ണും കാതും ചെവിയും മൂക്കും വായുമെല്ലാം അംഗങ്ങള്‍ എന്നു വിളിക്കപ്പെട്ടത്. അഥവാ നട്ടെല്ലിന്റെ ഏരിയയ്ക്ക് ഉള്ളിലാകയാലും, മുലയും നെഞ്ചും വയറും ലിംഗമൂലങ്ങളുമൊന്നും ലോകവുമായുള്ള ഇന്ററാക്ഷന്, അറിവിന്റെ കൊടുക്കല്‍ വാങ്ങലിന്, അധികമൊന്നും ഉപയോഗിക്കപ്പെടുന്നില്ല എന്നതിനാലാവാം അവയെ അംഗങ്ങളുടെ പട്ടികയില്‍ കൂട്ടാത്തത്.

 

വേദാംഗങ്ങള്‍ ഏതെല്ലാം?

ജ്യോതിഷം വേദാംഗമാണെന്നും അതിനാല്‍ ബ്രാഹ്മണനാണ് ജ്യോതിഷം പഠിക്കാന്‍ അധികാരി എന്നും പറഞ്ഞുവല്ലോ. അതിനുശേഷം ഏതെല്ലാമാണ് വേദാംഗങ്ങള്‍ എന്നു പറയുന്നു.

ജ്യോതി: കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ

ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദു: ശ്രുതേ

ജ്യോതിഷം, കല്‍പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നീ ഷഡംഗങ്ങളാണ് (ആറ് അവയവങ്ങളാണ്) വേദാംഗങ്ങള്‍ എന്ന് ശ്രുതികളില്‍ (വേദങ്ങളില്‍) പറയപ്പട്ടിരിക്കുന്നു.

ഏതോ പ്രാചീനഗ്രന്ഥത്തിലെ ശ്ലോകം പ്രശ്നമാര്‍ഗാചാര്യന്‍ ഉദ്ധരിക്കുകയാണ്. ഗ്രന്ഥമേതാണ് എന്നു പറയപ്പെട്ടിട്ടുമില്ല. എങ്കിലും വളരെ പ്രസിദ്ധവും ഒട്ടനേകം ആധികാരികഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുള്ളതുമാണ് ഇക്കാര്യം. ഇത് ഓരോ വേദാംഗവും ഏത് അവയവത്തിനു സമാനമാണ് എന്നു പറയുന്ന ശ്ലോകങ്ങളില്‍ നിന്നും പിന്നീട് സ്പഷ്ടമാവും.

വേദാംഗങ്ങള്‍ ആറെണ്ണമാണ് എന്നു പറഞ്ഞവല്ലോ. ഏതെല്ലാമാണ് വേദാംഗങ്ങള്‍?

1) ജ്യോതിഷം - Astrologia (Astronomy & Astrology). ജാതകം, മുഹൂര്‍ത്തം, നിമിത്തം ഗണിതം എന്നിവയെല്ലാമടങ്ങിയ ജ്യോതിശാസ്ത്രം.

2) കല്പം - Ritual Practice. വേദങ്ങളുടെ ശിക്ഷണശാഖകളായ വേദാംഗങ്ങളിലൊന്നാണ് കല്പം. യാഗാദിസംസ്കാക്കാരകർമ്മങ്ങളും, നടപ്പുനിയമങ്ങളൂം ഇതിൽ പ്രതിപാദിക്കുന്നു. ആപസ്തംബൻ, കാത്യായനൻ, ആശ്വലായനൻ എന്നിവർ കല്പസൂത്രങ്ങൾ രചിച്ചിട്ടുണ്ട്. ഇന്നത്തെ മുഴുവന്‍ പൂജാസമ്പ്രദായങ്ങളും, തന്ത്രവും കല്പശാസ്ത്രത്തില്‍ അന്തര്‍ഭവിച്ചുവരുന്നവയാണ് എന്നു പറയാം. (പൂജാകല്പം എന്ന വാക്ക് ഓര്‍മ്മിക്കുക)

3) നിരുക്തം - Etymology. പദോല്‍പത്തിശാസ്ത്രം. നിരുക്തശാസ്ത്ര ആചാര്യന്മാരില്‍ യാസ്കനാണ്, യാക്തനിരുക്തമാണ്, എറ്റവും പ്രസിദ്ധം. Yaska is the author of the Nirukta, a technical treatise on etymology, lexical category and the semantics of Sanskrit words. (Wikipedia) യാസ്കനും മുമ്പും പിമ്പും ധാരാളം നിരുക്തകാരന്മാര്‍ ജീവിച്ചിരുന്നു.

4) ശിക്ഷ - phonology. വേദവും വാക്കുകളും എങ്ങനെയാണ് ഉച്ചരിക്കേണ്ടത് എന്നുള്ള പഠനം. Phonetics. പാണിനീയശിക്ഷ, പ്രാതിശാഖ്യം തുടങ്ങിയ കൃതികളാണ് ഈ ശാഖയില്‍ പ്രസിദ്ധം. //Shiksha is the field of Vedic study of sound, focussing on the letters of the Sanskrit alphabet, accent, quantity, stress, melody and rules of euphonic combination of words during a Vedic recitation.[3][5] Each ancient Vedic school developed this field of Vedanga, and the oldest surviving phonetic textbooks are the Pratishakyas.[2] The Paniniya-Siksa and Naradiya-Siksa are examples of extant ancient manuscripts of this field of Vedic studies.[3][5]// (Wikipedia)

5) വ്യാകരണം - ശബ്ദശാസ്ത്രം, Grammar. പാണിനിയുടെ വ്യാകരണമാണ് ഏറ്റവും പ്രസിദ്ധം. //Vyakarana (Sanskrit: व्याकरण, IPA: [ʋjɑːkərəɳə]) means "separation, distinction, discrimination, analysis, explanation" of something.// (Wikipedia)

6) ഛന്ദസ്സ് - Prosody. വേദസാഹിത്യവുമായി, അഥവാ കാവ്യസാഹിത്യവുമായി ബന്ധപ്പെട്ട വൃത്തം, അലങ്കാരം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടുവരും. //It is the study of poetic metres and verse in Sanskrit.// (Wikipedia) സംഗീതത്തിലെ രാഗവിസ്താരങ്ങള്‍ പോലും ഛന്ദശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് എന്നു പറയാം. പിംഗളസൂത്രങ്ങളാണ് ഈ ശാഖയിലെ പ്രാചീനവും പ്രശസ്തവുമായ ഗ്രന്ഥം.

ഇങ്ങനെ വേദാംഗങ്ങള്‍. ചുമ്മാതല്ല വിജ്ഞാനഭണ്ഡാഗാരങ്ങളാണ് വേദങ്ങള്‍ എന്നു പറയപ്പെട്ടത്! വേദങ്ങളില്‍ പ്രാര്‍ത്ഥനകള്‍ മാത്രമേ ഉള്ളു എന്നറിയാമല്ലോ. പക്ഷെ ആ പ്രാര്‍ത്ഥനകള്‍ അക്കാലത്തെ അറിവിനേയും, ജീവിതത്തെയും, ജീവിതനിലവാരത്തേയും, അത്മീയമായ തിരിച്ചറിവുകളെയും എല്ലാമെല്ലാം പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണ്. വേദസൂക്തങ്ങള്‍ എഴുതപ്പെട്ട അറിവിന്റെ അടിസ്ഥാനം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നവയാണ് വേദാംഗങ്ങള്‍. ഈ അര്‍ത്ഥത്തില്‍ വേദത്തോളം തന്നെ പഴക്കമുള്ളവയാണ് വേദാംഗങ്ങള്‍ എന്നു മനസ്സിലാക്കണം. അല്ലാതെ വേദകാലത്തിനുശേഷമാണ് വേദാംഗകാലം എന്നിങ്ങനെ ഇന്നു പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണയ്ക്ക് കുടപിടിയ്ക്കരുത്. വേദകാലത്തോളം പഴക്കമുള്ളതും വേദസൂക്തനിര്‍മ്മിതിക്കും, വൈദികാചാരങ്ങള്‍ക്കും, യാഗാദികളുടെ സമയനിര്‍ണയത്തിനും ആധാരമായതുമായ അതിപ്രാചീനമായ വേദാംഗങ്ങളിലൊന്നാണ് ജ്യോതിശാസ്ത്രം എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

വേദത്തിന്റെ കണ്ണാണ് ജ്യോതിഷം

വേദാംഗമാണ് ജ്യോതിഷം. വേദത്തിന്റെ കണ്ണാണ് ജ്യോതിഷം' എന്നു പറയാവുന്നതാണ്. ഇപ്രകാരം തന്നെയാണ് അനേകാചാര്യന്മാരുടെ അഭിപ്രായം എന്നു വ്യക്തമാക്കുന്ന പദ്യം താഴെച്ചേര്‍ക്കുന്നു.

നാരായണഃ സുരശ്രേഷേ്ഠാ വേദാകാരേണ വര്‍ത്തതേ
ഛന്ദഃ ശാസ്ത്രം തസ്യ പാദൗ കല്‍പഃ പാണീ മുഖം തഥാ
ശബ്ദശാസ്ത്രം ശ്രോത്രയുഗ്മം നിരുക്തം ഘ്രാണമേവ ച
ശിക്ഷാശാസ്ത്രം ജ്യോതിഷം തു നയനം പൃഷ്ടമേവ ച

ഏതൈരംഗൈരസാവംഗീ രാജതേ വേദവിഗ്രഹഃ
പ്രധാനമംഗമേവേദമംഗഷ്വേവ ഷട്‌സു ച
ഏവം ച മതഃ ശീതാംശോഃ പുലസ്ത്യാച്ച വിവസ്വതഃ
രോമകാച്ച വസിഷ്ഠാച്ച ഗര്‍ഗ്ഗാദപി ബൃഹസ്പതേഃ

- ബ്രഹ്മാവ് (ബ്രഹ്മസിദ്ധാന്തം)

സുരശ്രേഷ്ഠനായ നാരായണ ഭഗവാന്‍ തന്നെയാണ് വേദരൂപത്തില്‍ വര്‍ത്തിക്കുന്നത്. ഛന്ദഃശാസ്ത്രം അപ്രകാരമുള്ള വേദത്തിന്റെ പാദവും, കല്‍പശാസ്ത്രം പാണിയുഗ്മവും, ശബ്ദശാസ്ത്രം വായും, നിരുക്തം ചെവികളും, ശിക്ഷാശാസ്ത്രം നാസികയും, ജ്യോതിശാസ്ത്രം നയനവും ആകുന്നു. ഇപ്രകാരമുള്ള അംഗങ്ങളോടുകൂടി വേദസ്വരൂപനായ നാരായണഭഗവാന്‍ പരിലസിക്കുന്നു. വേദത്തിന്റെ ആറംഗങ്ങളില്‍ ജ്യോതിഃശാസ്ത്രം തന്നെയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് ശീതാംശുവിനും(ചന്ദ്രനും), പുലസ്ത്യനും, വിവസ്വാനും(സൂര്യനും), രോമകനും, വസിഷ്ഠനും, ഗര്‍ഗ്ഗനും, ബൃഹസ്പതിക്കും ഉള്ളത്.

വേദാംഗങ്ങള്‍ ഏവ എന്നും അവയുടെ മാഹാത്മ്യം എത്രയാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുന്ന പദ്യങ്ങള്‍ അനേകമാണ്. ഉദാഹരണവശേന ചിലത് താഴെച്ചേര്‍ക്കുന്നു.

ശബ്ദശാസ്ത്രം മുഖം, ജ്യോതിഷം ചക്ഷുഷീ
ശ്രോത്രയുഗ്മം നിരുക്തം ച
, കല്‍പാഃ കരൗ
യാതു ശിക്ഷാ(അ)സ്യ വേദസ്യ സാ നാസികാ
പാദപത്മദ്വയം ഛന്ദ ആദൈ്യര്‍ ബുധൈഃ

- ശങ്കരാചാര്യര്‍ (സിദ്ധാന്ത ശിരോമണി)

ഛന്ദഃ പാദൗ തു വേദസ്യ ഹസ്തൗ കല്‍പോ(അ)ഥ പഠ്യതേ
ശിക്ഷാ ഘ്രാണം വേദസ്യ മുഖം വ്യാകരണം സ്മൃതം
ജ്യോതിഷാമയനം ചക്ഷുര്‍ നിരുക്തം ശ്രോത്രമുച്യതേ
തസ്മാത് സാംഗമധീതൈ്യവ ബ്രഹ്മലോകേ മഹീയതേ

(പാണിനീയശിക്ഷ)

അര്‍ത്ഥം സ്പഷ്ടമാകയാല്‍ വിശദീകരിക്കുന്നില്ല.

വേദത്തിന്റെ കണ്ണാണ് ജ്യോതിഷം. മറ്റെല്ലാ അവയവങ്ങളുമുണ്ടങ്കിലും കണ്ണില്ലായെങ്കില്‍ ആ മനുഷ്യനെക്കൊണ്ട് എന്തു പ്രയോജനമാണുള്ളത്? അയാളെ പരിപൂര്‍ണ്ണന്‍ എന്നെങ്ങനെയാണ് വിളിക്കാന്‍ സാധിക്കുന്നത്? വേദം പരിപൂര്‍ണ്ണമെന്നാണല്ലോ സങ്കല്‍പം. അതിനാല്‍ ഒരു മനുഷ്യന് കണ്ണ് എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് വേദത്തെ സംബന്ധിച്ചിടത്തോളം ജ്യോതിഷം എന്നറിയേണ്ടതാണ്. ഈ അര്‍ത്ഥത്തിലുള്ള പദ്യങ്ങളും അനേകമാണ്. ചിലത് താഴെച്ചേര്‍ക്കുന്നു.

വേദ ചക്ഷുഃകിലേദം സ്മൃതം ജ്യോതിഷം
മുഖ്യതാചാ(അ)ംഗ മദ്ധ്യേ(അ)സ്യ തേനോച്യതേ
സംയുതോ(അ)പീതരൈഃ കര്‍ണ്ണ നാസാദിഭി-
ശ്ചക്ഷുഷാ(അ)ംഗേന ഹീനോ ന കിഞ്ചിത് കരഃ

- ശങ്കരാചാര്യര്‍ (സിദ്ധാന്ത ശിരോമണി)

വേദസ്യ ചക്ഷുകില ശാസ്ത്രമേതത്
പ്രധാനതംഗേഷു തതോര്‍(അ)ത്ഥ ജാതാ
അംഗൈര്‍യുതോ(അ)ന്യഃ പരിപൂര്‍ണ്ണമൂര്‍ത്തിഃ
ചക്ഷുര്‍ വിഹീനഃ പുരുഷോ
, ന കിഞ്ചിത്

- വൃദ്ധവസിഷ്ഠന്‍ (വൃദ്ധവാസിഷ്ഠസിദ്ധാന്തം)

അര്‍ത്ഥം സ്പഷ്ടമാകയാല്‍ വിശദീകരിക്കുന്നില്ല. സിദ്ധാന്ത ശിരോമണി എന്ന പേരില്‍ പ്രസിദ്ധമായ 2 ഗ്രന്ഥങ്ങളുണ്ട്. ഒന്ന്, ശങ്കരാചാര്യന്‍ രചിച്ച സിദ്ധാന്ത ശിരോമണി, രണ്ടാമത്തേത് ഭാസ്‌കരാചാര്യന്‍ രചിച്ച സിദ്ധാന്ത ശിരോമണി.

ഇനിയും പറയാനായി അവശേഷിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത് എന്തുകൊണ്ടാണ് ജ്യോതിഷത്തിന് വേദാംഗത്വം കൈവന്നത് എന്നതാണ്. ഇതേക്കുറിച്ച് പറയാം.

എന്തുകൊണ്ടാണ് ജ്യോതിഷത്തിന് വേദാംഗത്വവും പ്രാധാന്യവും കൈവരുന്നത്? ഇതു വ്യക്തമാക്കുന്ന ചില പദ്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

ക്രതുക്രിയാര്‍ത്ഥം ശ്രുതയഃ പ്രവൃത്താഃ കാലാശ്രയാസ്‌തേ ക്രതവോ നിരുക്താഃ
ശാസ്ത്രാദമുഷ്മാത് കില കാലബോധോ വേദാംഗമുഖ്യത്വമിതഃ പ്രസിദ്ധം

- വൃദ്ധവസിഷ്ഠന്‍ (വൃദ്ധവാസിഷ്ഠസിദ്ധാന്തം)

യജ്ഞാദി കര്‍മ്മങ്ങള്‍ക്കുവേണ്ടിയുള്ളതാണ് വേദങ്ങള്‍. യജ്ഞങ്ങളാ കട്ടെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. കാലനിര്‍ണ്ണയത്തിനു സഹായിക്കു ന്നത് ജ്യോതിശാസ്ത്രമാണ്. അതിനാല്‍ - വേദോക്തകര്‍മ്മങ്ങള്‍ക്ക് ഉപയോഗിയായ അറിവ്' എന്ന അര്‍ത്ഥത്തില്‍ - ജ്യോതിശാസ്ത്രത്തിന് വേദാംഗമുഖ്യത്വമുണ്ടെന്നത് സര്‍വ്വപ്രസിദ്ധമാണ്.

വേദാസ്താവദ്യജ്ഞ കര്‍മ്മ പ്രവൃത്താ
യജ്ഞാഃ പ്രോക്താസ്‌തേ തു കാലാശ്രയേണ
ശാസ്ത്രാദസ്മാത് കാലബോധോ യതഃ സ്യാ-
ദ്വേദാംഗത്വം ജ്യോതിഷസ്യോക്തമസ്മാത്

.- ശങ്കരാചാര്യന്‍ (സിദ്ധാന്ത ശിരോമണി)

വേദത്തില്‍ പറയപ്പെട്ടിരിക്കുന്നതനുസരിച്ചാണ് യജ്ഞങ്ങള്‍ നിര്‍വ്വഹിക്കപ്പെടേണ്ടത്. യജ്ഞങ്ങളാകട്ടെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ കാലബോധകമായ ഈ ജ്യോതിഷശാസ്ത്രത്തിന് വേദാംഗത്വമു ണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു.

യജ്ഞത്തിന്റെ കാലബോധനത്തിന് ഉപകരിക്കയാലാണ് ജ്യോതിഷ ത്തിന് വേദാംഗത്വം ഉണ്ടെന്ന് പറയപ്പെട്ടത്. കാലബോധമായ ഗണിതം കാലാന്തരഗണിതം അഥവാ കലണ്ടര്‍ ഗണിതമാണ്. അതായത്, ജ്യോതിഷ ത്തിലെ കാലബോധകമായ ഗണിതസ്‌കന്ധത്തിനു മാത്രമേ തീര്‍ത്തും വേദാംഗത്വം അവകാശപ്പെടാന്‍ കഴിയൂ എന്നര്‍ത്ഥം. ഇത് ഇപ്രകാരം തന്നെയെന്ന് സുസ്പഷ്ടമായി ബോധിപ്പിക്കുന്ന പദ്യമുണ്ട്.

വേദാഹി യജ്ഞാര്‍ത്ഥമഭിപ്രവൃത്താഃ കാലാനുപൂര്‍വ്വാ വിഹിതാശ്ച യജ്ഞാഃ
തസ്മാദിദം കാലവിധാനശാസ്ത്രം യോ ജ്യോതിഷം വേദ സ വേദ യജ്ഞാന്‍

-ലഗധന്‍ (ഋക് വേദാംഗ ജ്യോതിഷം)

യജ്ഞങ്ങള്‍ക്കുവേണ്ടിയാണ് വേദങ്ങള്‍ രൂപംകൊണ്ടത്. യജ്ഞങ്ങളാ കട്ടെ കാലാനുസൃതമായിട്ടാണ്. അതിനാല്‍ യജ്ഞങ്ങള്‍ക്ക് യുക്തമായ കാലത്തെക്കുറിച്ച് നമ്മെ ബോധിപ്പിക്കുന്ന കാലവിധാന ശാസ്ത്രം' എന്ന ഈ ജ്യോതിഷത്തെക്കുറിച്ചുള്ള ജ്ഞാനം അറിവിലും മികച്ച അറിവാണ്.

ചുരുക്കത്തില്‍ കലണ്ടര്‍ (പഞ്ചാംഗ) ഗണിതത്തേയും സമയത്തേയും (കാലം) കുറിച്ചുള്ള പഠനങ്ങളാണ് കാലവിധാനശാസ്ത്രം' എന്ന പേരില്‍ വേദാംഗമായി അറിയപ്പെട്ടിരുന്നത് എന്നര്‍ത്ഥം.

കാലത്തെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ വേദോക്തകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കുന്നതല്ല. അതിനാല്‍ പണ്ടേയ്ക്കുപണ്ടേ, വേദങ്ങള്‍ രചിച്ച ബ്രഹ്മാവുതന്നെ, കാലവിനിര്‍ണ്ണയത്തിന് സഹായക മാകും വിധം ഈ ശാസ്ത്രം സൃഷ്ടിച്ചുവത്രേ. ഇക്കാര്യം സുസ്പഷ്ടമായി പറയുന്ന ഒരു പദ്യം താഴെച്ചേര്‍ക്കുന്നു.

യജ്ഞാദ്ധ്യയന സംക്രാന്തി ഗ്രഹ ഷോഡശ കര്‍മ്മണാം
പ്രയോജനം ച വിജ്ഞേയം തത്തത് കാല വിനിര്‍ണ്ണയാത്
വിനൈതദഖിലം ശ്രൗത സ്മാര്‍ത്ത കര്‍മ്മ ന സിദ്ധ്യതി
തസ്മാജ്ജഗദ്വിതാദേയം ബ്രഹ്മണാ രചിതം പുരാ

- നാരദന്‍ (നാരദസംഹിത)

യജ്ഞം അദ്ധ്യയനം സംക്രാന്തി എന്നിവയുടെ കാലം നിശ്ചയിക്കുകയും, തത്കാല ഗ്രഹസ്ഥിതി അറിയുകയും, ഷോഡശകര്‍മ്മങ്ങളുടെ കാലം നിശ്ചയിക്കുകയും ആണ് ജ്യോതിഷത്തിന്റെ പ്രയോജനം. ഇപ്രകാരമുള്ള കാലനിര്‍ണ്ണയം കൂടാതെ ചെയ്യുന്ന ശ്രൗതവും സ്മാര്‍ത്തവുമായ കര്‍മ്മ ങ്ങള്‍ക്കൊന്നും ഫലമുണ്ടാകുന്നില്ല എന്നതിനാല്‍ ലോകത്തിന്റെ മംഗളാര്‍ത്ഥം ബ്രഹ്മാവ് ആദ്യമായി ജ്യോതിശാസ്ത്രഗ്രന്ഥം രചിച്ചു.

ജ്യോതിഷത്തിന്റെ വേദാംഗത്വത്തെക്കുറിച്ചാണല്ലോ നാം പറഞ്ഞു വന്നത്. കാലവിനിര്‍ണ്ണയമാണ് ജ്യോതിഷത്തിന്റെ പ്രയോജനമെന്നും, കാലവിധാനശാസ്ത്രം ഏറ്റവും മഹത്തരമാണ് എന്നും പറഞ്ഞിരിക്കയാല്‍ ജ്യോതിഷത്തിലെ കാലനിര്‍ണ്ണയഗണിതത്തിന് (കലണ്ടര്‍ ഗണിതത്തിന്) ഏറ്റവും പ്രാധാന്യമുണ്ടെന്നും അതിന് വേദാംഗത്വമുണ്ടെന്നും സുസ്പഷ്ട മായി. ഫലജ്യോതിഷം വേദാംഗമാണോ? കലണ്ടര്‍ ഗണിതം പോലുള്ള മഹത്വം ഫലജ്യോതിഷത്തിനുണ്ടോ? ഇത്തരം സംശയങ്ങള്‍ പരിഹരി ക്കുന്ന പദ്യങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

സിദ്ധാന്ത സംഹിതാ ഹോരാ രൂപ സ്‌കന്ധ ത്രയാത്മകം
വേദസ്യ നിര്‍മ്മലം ചക്ഷുര്‍ ജ്യോതിഃശാസ്ത്രമനുത്തമം
അസ്യ ശാസ്ത്രസ്യ സംബന്ധോ വേദാംഗ ഇതി ധാതൃതഃ
അഭിധേയം ച ജഗതഃ ശുഭാശുഭ നിരൂപണം

- നാരദന്‍ (നാരദസംഹിത)

സിദ്ധാന്തം, സംഹിത, ഹോര എന്നിങ്ങനെ മൂന്നു സ്‌കന്ധത്തോടുകൂടിയ ജ്യോതിശാസ്ത്രത്തെ തന്നെയാണ് വേദത്തിന്റെ കണ്ണ് എന്നു വിശേഷിപ്പിച്ചത്. സിദ്ധാന്ത (ഗണിത) സ്‌കന്ധത്തിനെ മാത്രമല്ല, ത്രിസ്‌കന്ധാത്മകമായ ജ്യോതിശാസ്ത്രം പൂര്‍ണ്ണമായും വേദാംഗമാണ് എന്നു ധരിച്ചുകൊള്ളുക. ലോകത്തിന്റെ (ലോകവാസികളുടെ) ശുഭാശുഭഫലങ്ങള്‍ അറിയാന്‍ സാധിക്കുക എന്നതാണ് (ഫല) ജ്യോതിഷ ത്തിന്റെ പ്രയോജനം.

ഫലജ്യോതിഷവും വേദാംഗസംജ്ഞയില്‍ അന്തര്‍ഭവിക്കും എന്നര്‍ത്ഥം. കൂടാതെ വേദോക്ത കര്‍മ്മങ്ങള്‍ക്കാവശ്യമായ കാലവിനിര്‍ണ്ണയത്തില്‍ കാലത്തിന്റെ ശുഭാശുഭനിരൂപണം അഥവാ മുഹൂര്‍ത്തചിന്തയും അന്തര്‍ഭവിക്കും. മുഹൂര്‍ത്ത ഫലചിന്ത യുക്തിയുക്ത മാകുന്നത് ഹോരാസ്‌കന്ദത്തിന്റെ വാസ്തവികത അംഗീകരിച്ചുകഴിയു മ്പോള്‍ മാത്രമാണെന്നും അറിയണം. ചുരുക്കത്തില്‍ ഫലജ്യോതിഷവും വേദാംഗമാണ്. അതിനുമുണ്ട് വൈദികകാലത്തോളം പഴക്കം. കൂടാതെ, ലോകരുടെ ശുഭാശുഭഫലം നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്ന ഈ ശാസ്ത്രം പഠിക്കുവാനായി ജീവിതം അര്‍പ്പിക്കുന്നതിന് ത്യാഗബുദ്ധിയും അദ്ധ്യാത്മികതയും അനിവാര്യമാണല്ലോ. ഫലജ്യോതിഷം ഗണിതമെന്നതുപോലെ തീര്‍ത്തും ഭൗതികവിഷയം അല്ലെന്നും, ഒരേ സമയം ഭൗതികവിഷയവും മോക്ഷമാര്‍ഗവും ആണെന്നും, അദ്ധ്യാത്മികതാസ്പര്‍ശവും സ്വഭാവശുദ്ധിയുമുള്ളവര്‍ വേണം അതു പഠിക്കാനെന്നും താല്‍പര്യം.

ആരാണ് ബ്രാഹ്മണന്‍?

ബ്രാഹ്മണന്‍ ജാതിയാണ് ജന്മസിദ്ധമാണ്.

വാദം (വിഷ്ണുനമ്പൂതിരി): ബ്രാഹ്മണർഎന്ന്എവിടെയൊക്കെആരൊക്കെപറഞ്ഞിട്ടുണ്ടോ അതെല്ലാം ജന്മം കൊണ്ട് തന്നെയാണ്!പ്രത്യേകിച്ച്പണ്ട്! വരാഹമിഹിരാചാര്യരുടെ ശൈലി കണ്ടിട്ട് (സംഹിതാദികൾസുക്ഷ്മമായി നിരീക്ഷിച്ചതിലെ ചില ഋക്കുളുടെ പരാമർശവും മറ്റും കണ്ടിട്ട് തോന്നുന്നത്) ബ്രാഹ്ണനാണെന്നു തന്നെയാണ് പുതിയകാലഘട്ടത്തിൽ (ചട്ടമ്പിസ്വാമിക്ക് ശേഷമുള്ള) പണ്ഡിതൻമാരുടെ കണ്ടുപിടുത്തമാണ് ബാക്കിയെല്ലാം വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങൾ. പണ്ടുകാലത്ത്ചാതുർവർണ്യത്തെ 4 തരക്കാരും ബഹുമാനിച്ചിരുന്നു അനുഷ്ഠിക്കുന്നതിൽ സങ്കോചവുമില്ലായിരുന്നു

അതിൽ അപാകങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് വേറെ വിഷയം വേദം ശാസ്ത്രങ്ങൾ, സമുദായം സാമൂഹ്യവ്യവസ്ഥിതി ഇവസംരക്ഷിക്കപ്പെടുവാൻ സത്വബുദ്ധികളും ധിഷണാശാലികൾ സംരക്ഷിക്കപ്പെടണമായിരുന്നു.

അതിനായി, സത്വഗുണമുള്ള ജീനുകൾ സംരക്ഷിക്കപ്പെടാനുള്ള ഭാരതീയരായ ധിഷണാശാലികളായ മഹർഷിശ്വരൻമാരുടെ ദീർഘദർശിത്വമാണ് ചാതുർവർണ്യം എന്നു ഇരുത്തിചിന്തിച്ചാലേ മനസിലാവൂ. ചരിത്രത്തിൽ വിശ്വാമിത്രൻ തുടങ്ങിയമന്ത്രദൃഷ്ടാക്കളെല്ലാം ക്ഷത്രിയാദികളെങ്കിലും ബ്രാഹ്മണ്യമെന്ന നിലയിലേക്ക് ബൌദ്ധികമായി ഉയർന്നപ്പോഴാണ് മന്ത്രം കണ്ടെത്തിയത്!

അവരെ അന്നത്തെ സമൂഹം അംഗീകരിച്ചിട്ടുമുണ്ട്! അഥവാ അതോടെ അവരുടെ മറ്റു ജാതിത്വങ്ങൾ പോയി ബ്രഹ്മത്വം ഉണ്ടാവുകയായിരുന്നില്ലേ?

ഗർഭത്തിനായുള്ള വിവാഹം ആധാനം മുതലേ തുടർച്ചയുടെ ഭാഗമാണ് ബ്രാഹ്മണ്യം. അത് ഇന്നലെവരെ ദുർഗ്ഗന്ധപൂരിതമായ മത്സ്യ മാസാദികൾ കഴിച്ച ശേഷം 2 രൂപ പൂണൂലിട്ട് രണ്ട് സംസ്കൃതം ചൊല്ലിയാൽ എങ്ങനെ ആർജ്ജിതബ്രാഹ്മണനാകും? ഇന്നത്തെ സാഹചര്യത്തിൽ ബ്രാഹ്മണർ പലരും പൊതുവെ സാത്വിക ബുദ്ധിക്കാരായ രാജസംരക്ഷണമില്ലാതെ അധപ്പതിച്ചു എന്നത് സത്യമാണെങ്കിലും ബ്രാഹ്മണർക്കിടയിലും തമ്മിലും ചില വേർതിരിവുകൾ ശുക്രബ്രാഹ്മണർ, വ്യാഴ ബ്രാഹ്മണർ ഇങ്ങനെയുണ്ട്! അടുത്ത കാലം വരെ ഉച്ചനീച ആചരണങ്ങൾ ബ്രഹ്മണർ സങ്കോചം കൂടാതെ, അപകർഷതാബോധം തോന്നാതെ തന്നെ സബഹുമാനം ആചാരം അനുഷ്ഠിച്ചു പോന്നിട്ടുണ്ട്.

എന്നാൽ ഇതെന്തിനെന്നും എന്താണെന്നും അറിയാതെ പേരിനും ധനത്തിനും വേണ്ടി മാത്രം (പുരുഷാർത്ഥം നേടാൻ സ്വധർമ്മാനുഷ്ഠാനം മാത്രം മതി എന്നിരിക്കെ ഭയാവഹം ആയ പരധർമ്മത്തിനു വരുന്നതിന്റെ ഉദ്ദേശം മറ്റൊന്നാവില്ലല്ലോ). ബ്രാഹ്മണ്യം നേടുന്നവർക്ക് ശുദ്ധാശുദ്ധബോധം കുറവാകയാൽ അപകർഷതാബോധം കൂടുതലായിട്ട്അവഹേളനമായി തോന്നി ഉണ്ടാക്കുന്ന കോലാഹലം ചില്ലറയല്ലതാനും!

വറ്റ്, എച്ചില്, പുല, ഉപ്പു, പുല, കുളിയാച്ചുത്തം, തീണ്ടാരി, തേവാരച്ചുത്തം (ശുദ്ധം) ബലിച്ചുത്തം ഇങ്ങനെ നിരവധി ആചാരങ്ങൾ കഷ്ടപ്പെട്ട് അനുഷ്ഠിച്ചു നിലനിറുത്തിപ്പോരുന്നു. ഇനിഎത്ര നാൾ?ആർക്കറിയാം -- -- .?

ഇതിന്റെ എല്ലാം പിന്നിലെ യുക്തി മനസിലായിപ്പോയതുകൊണ്ടു പറഞ്ഞെന്ന മാത്രം. ഇന്ന് സ്വല്പം മാറ്റം വന്നിട്ടുണ്ട്.  മാറ്റം പ്രകൃതി നിയമമാണല്ലോ. വിസ്തരഭയത്താൽ ചുരുക്കുന്നു.

Counter: ബ്രാഹ്മണന്‍ ആരാ? ബ്രഹ്മജ്ഞാനീതി ബ്രാഹ്മണ എന്നല്ലേ? വിശേഷേന പ്രയാണം കരോതി ഇതി വിപ്ര എന്നല്ലേ? അത് രണ്ടും ജന്മം കൊണ്ട് കിട്ടുമോ? ഉപനയനത്തിന് മുന്പ് ബ്രാഹ്മണന്‍ ആണോ?

മറുപടി (വിഷ്ണുനമ്പൂതിരി):

വേദാദ്ധ്യയനേ തി വി പ്രത്വം ബ്രഹ്മജ്ഞാനേ തി ബ്രാഹ്മണ :

വിശേഷേണ പാപാദാത്മാനം പരം ച പാതി ഇതിവി പ്രശബ്ദാർത്ഥ

ഷോഡശ ക്രീയയോടെയാണ് പൂർണ ബ്രാഹ്മണ്യം എത്തുക. അങ്ങനെയുള്ളവർക്കാണ് യാഗം പ്രതിഷ്ഠ ഇവയ്ക്കധികാരം. എന്നാൽ ആധാനം, പുംസവനം, സീമന്തം, ഇത്രയും ഗർഭത്തിൽ ചെയ്യുന്ന ക്രീയയാണ്. ജനിച്ച് 11ന് ജാതകർമ്മം, നാമവിധി, നിഷ്ക്രാമണം, അന്നപ്രാശനം, ക്ഷൗരം (ചൗളം) ഇത്രയും ക്രീയ ഉപനയനത്തിനു മുമ്പേ ജന്മനാ ബ്രാഹ്മണൻ കഴിഞ്ഞിരിക്കും. ഉപനയനത്തോടെ 4 ദിവസം സാവിത്രം വ്രതം. വീണ്ടും ഉപനിഷത്ത് വേദാദികൾ പഠിക്കാനും (3 വ്രതം, ഗോദാനം സമാവർത്തനം ഇവ കഴിയുന്നതോടെ പൂജാദി അധികാരം - ഇതിലൂടെ മനനാദികൾക്കുള്ള അവസ്ഥയാകുന്നു.

ഇത്രയും ഉപനയനത്തിലെ മന്ത്രമായ ബ്രഹ്മജ ജ്ഞാനം പ്രഥമം പുരസ്താൽ ----- ബ്രഹ്മ യ് വ ഭൂതാനാം ജ്യേഷ്ഠം തേന കോ fർഹതി സ്പർദ്ധിതും -തുടങ്ങിയ ബ്രഹ്മ ഉപദേശങ്ങളിലൂടെ സിദ്ധിക്കുന്നു. അല്ലാതെ ജാടക്ക് ശ്ലോകം പറയുന്ന 2 രുപാ പൂണൂൽ എടുത്തിടുന്ന കള്ളൻമാർക്ക് ഉണ്ടാവില്ല എന്നാണ് ഉദ്ദേശിച്ചത്.

ബ്രാഹ്മണനെ ശാസ്ത്രീയമായി കൾച്ചർ ചെയ്യുന്ന (കൃഷി ചെയ്തെടുക്കുന്നതു പോലെയുള്ള 2 ഗർഭത്തിലെ ക്രിയകളോ ഇല്ലല്ലോ. ആധുനിക സയൻസ് പോലും അംഗീകരിക്കുന്ന ജീൻ കോമസോം സത്വഗുണങ്ങളോ ഉണ്ടാവില്ല, സംസ്കാരവും!

സത്വഗുണമില്ലാത്തവർ ഇന്ന് ദൈവിക ജ്യോതിഷ കാര്യങ്ങൾ ചെയ്യുന്നതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. ചില ജന്മബ്രാഹ്മണർക്ക് ഈ ഗുണങ്ങളില്ല പല സാഹചര്യവശാൽ എന്നതു ശരിയാണ്. എങ്കിലും ഈ കള്ളന്മാരാണ്, ബ്രഹ്മജ്ഞാനമുണ്ടെന്നു നടിക്കുന്ന തമോഗുണികളായ കള്ളൻമാരേക്കാൾ ഭേദം എന്നതാണ് മനസ്സിലായത്.

Counter (ശ്രീനാഥ് ഒജി): //ബ്രാഹ്മണർഎന്ന്എവിടെയൊക്കെ ആരൊക്കെ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജന്മം കൊണ്ട് തന്നെയാണ്! പ്രത്യേകിച്ച് പണ്ട്വരാഹമിഹിരാചാര്യരുടെ ശൈലി കണ്ടിട്ട് (സംഹിതാദികൾ സുക്ഷ്മമായി നിരീക്ഷിച്ചതിലെ ചില ഋക്കുളുടെ പരാമർശവും മറ്റും കണ്ടിട്ട് തോന്നുന്നത് ) ബ്രാഹ്ണനാണെന്നു തന്നെയാണ്// താങ്കള്‍ ഇപ്പറഞ്ഞതില്‍ കുറച്ചു വാസ്തവമുണ്ട്. മഹാഭാരതാദി കാലത്തു ജീവിച്ചിരുന്ന ദാസീപുത്രനായ വിദുരര്‍ ബ്രാഹ്മണനോ ക്ഷത്രിയനോ ശൂദ്രനോ എന്നു ചോദിച്ചാല്‍ ശൂദ്രനെന്നാണല്ലോ ഉത്തരം ലഭിക്കുക. അതുപോലെ അതിരഥന്റെ വളര്‍ത്തുപുത്രനായ കര്‍ണന് ഒരിക്കലും ക്ഷത്രിയനാണെന്ന് സമ്മതിച്ചു കിട്ടിയിട്ടില്ല. കര്‍മ്മാനുസാരിയാണ് വര്‍ണം എന്നുപറയുമ്പോഴും അന്നും ജാതിതന്നെയായിരുന്നു മിക്കപ്പോഴും ആചരണം! വര്‍ണവും ജാതിയും കൂട്ടിക്കുഴയ്ക്കുന്ന വഴിതെറ്റല്‍ അന്നേ തുടങ്ങിയതാണ്.

അതിരിക്കട്ടെ, ഇപ്പോള്‍ വര്‍ണം ജാതി എന്നിവ ഒന്നാണെന്നാണോ പറഞ്ഞുവരുന്നത്? അപ്പനപ്പൂപ്പന്മാര്‍ കുഴിച്ച കിണറാണെന്നു കരുതി ഉപ്പുവെള്ളം ആരും കുടിക്കാറില്ലല്ലോ... താതസ്യ കൂപോയമിതി ബ്രുവാന ക്ഷാരം ജലം കാ പുരുഷാ പിബന്തി? ഏതായാലും ഞാന്‍ കുടിക്കില്ല, നിശ്ചയം! സ്വധര്‍മ്മം ശ്രേഷ്ഠം പരധര്‍മം ഭയാവഹം എന്നതുതന്നെയാണ് ശരി. വ്യക്തി എന്ന തരത്തില്‍ എന്റെ സ്വ-ധര്‍മം (സ്വ-ഭാവം) ജാതിമതാദികള്‍ക്ക് അതീതമാണ്, ആത്മോന്മുഖമാണ്. ഞാന്‍ ആരാണോ അതില്‍ ജാതിമതാദികളുടെ കാലുഷ്യമില്ലാതെ ഞാന്‍ സന്തുഷ്ടനാണ്. :) <3

സത്യസന്ധമായി സ്വാഭിപ്രായം പറയാന്‍ താങ്കള്‍ കാണിച്ച ആര്‍ജവത്തെയും, അതില്‍ പ്രത്യേകിച്ചും ഞാന്‍ കോട്ടയ വരികളിലടങ്ങിയ സത്യത്തേയും ഞാന്‍ അഭിനന്ദിക്കുന്നു. :)

Counter (വിജയാമേനോന്‍): ഈഭൂമിയിൽ നായരോ ബ്രാഹ്മണനോ ആദ്യം ജീവിച്ചിരുന്നതു? ചരിത്രം ഒന്നു പുറകോട്ടു പോയാൽ കൊള്ളാം. ബ്രഹ്മണൻ എവിടന്നു വന്നു?അവരുടെ കുലത്തൊഴിൽ എന്തായിരുന്നു.? കേരളത്തിൽ ബ്രാഹ്മണർ എവിടെ നിന്നു വന്നുവെന്നും മറ്റും ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഞാനെഴുതി അതൊരു വിവാദമാക്കവാൻ ഇഷ്ടപ്പെടുന്നില്ല. പിന്നെ ജൻമം കൊണ്ടായാലും കർമ്മം കൊണ്ടായാലും എനിക്കും അവരോടു ബഹുമാനം തന്നെ. " മനുഷ്യാ നീ മണ്ണാവുന്നു. മണ്ണിൽ ജനിച്ചു, മണ്ണിലേക്കു തന്നെ മടങ്ങും " ആരായാലും സംസ്കാരം അതാണ് വേണ്ടതു്. സംസ്കാരമില്ലാത്ത ബ്രാഹ്മണന്നും ചണ്ഡാള തുല്യനാണ്. ഈശ്വരന് എല്ലാവരും സമനാണ്.

Counter (ചന്ദ്രകുമാര്‍ മുല്ലച്ചേരി): ഒരോ കാലഘട്ടത്തിനും അതിന്‍റേതായ ചെയ്തികള്‍ ചെയ്യാനായിട്ടുണ്ട്...നമുക്ക് ന്യായീകരണവും അനേകമുണ്ടാകും.ബ്രാഹ്മണനെയും ബ്രാഹ്മണ്യത്തേയും അങ്ങേയറ്റം ഞാന്‍ ബഹുമാനിക്കുന്നു....കലിയുഗം എന്നത് മറ്റ് പല വ്യവസ്ഥകള്‍ക്കും വിരുദ്ധാചരണവും വൈരുധ്യാഭിപ്രായങ്ങളും ഉണ്ടാകുന്ന കാലഘട്ടമാണ്....കാരണം ഇവിടെ അറിവുകള്‍ ദാനം ചെയ്കയല്ല വില്‍ക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക...എന്ന് അറിവീകള്‍ വില്‍ക്കപ്പെടുന്നുവോ അന്ന് അത് ബ്രാഹ്മണ്യം എന്ന പദവിയില്‍ നിന്ന് പതിതമായി കത്തിക്കാനും വലിച്ചുകീറാനും സര്‍വ്ലോപരി വ്യഭിചരിക്കുവാനും തുടങ്ങി...വേദങ്ങളെ വ്യഭിചരിക്കുക എന്ന പദം പ്രയോഗിച്ചു കൂടാത്തതാണ് എന്നാലും ആളുകള്‍ തന്‍റെ സ്വാര്‍ത്ഥലാഭത്തിനായി വിദ്യയെ അങ്ങേയറ്റം വില്‍പനചരക്കാക്കുന്ന ഇക്കാലത്ത് ആ ബ്രാഹ്മണ്യത്തില്‍ നാം തര്‍ക്കിക്കരുത്...വ്യാസനായിക്കോട്ടെ വാല്മീകിയായിക്കോട്ടെ ഇവര്‍ കാവ്യകര്‍ത്താക്കളായി അവകാശപ്പെട്ടിട്ടില്ല...അവരാല്‍ അത് ചെയ്യപ്പെട്ടു....അതിനെ ബ്രാഹ്മണ്യം എന്ന തലത്തില്‍ കാണേണ്ടതും വരാഹമിഹിരനും അതിന്‍റെ കര്‍ത്തൃത്വം തന്‍റെ പിതാവിന്‍റെ നാമത്തില്‍ സമര്‍പ്പിച്ചതിലും ആ ബ്രാഹ്മണ്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്...എന്നിരുന്നാലും അതിന് അല്‍പം കുറവ് വന്നിട്ടുണ്ട് എന്ന് കാണാം...അത് ബ്രാഹ്മണസന്തതി പരമ്പരയായതിനാലുമാകാം.....ആരെങ്കിലും എഴുതിയത് എഴുതിയ ആളുടെ പേര് വെച്ച് തന്നെ പണമാക്കിയവന്‍ വൈശ്യനും വേറെയാള്‍ എഴുതിയത് താന്‍ എഴുതിയതായി പറഞ്ഞ് വില്‍ക്കുന്നവന്‍ ശൂദ്രനുമാകാം എന്ന് എനിക്ക് അഭിപ്രായമുണ്ട്......ചെയ്തികളില്‍ കര്‍മ്മങ്ങളില്‍ വര്‍ണ്ണമേതാണ് എന്നല്ലാതെ പരമ്പരാ തര്‍ക്കം വ്യക്തത വരാന്‍ ബുദ്ധിമ്മുട്ട് ഉണ്ട്..കാരണം പലരും ബ്രാഹ്മണ പരമ്പര അവകാശമുള്ളവരാണ്...ഗുണകര്‍മ്മ വിഭാഗശഃ....എന്ന് ചേര്‍ത്ത് ചാതുര്‍വര്‍ണ്ണ്യം നിശ്ചയിക്കാനേ നിവൃത്തിയുള്ളൂ....

Counter (ശ്രീകണ്ഠന്‍): സമന്ത്രകം ഗർഭാധാനം നടന്ന എത്ര ബ്രാഹ്മണരുണ്ട് ജാതിബ്രാഹ്മണ്യം പറയുന്നവരിൽ? സ്ത്രീ ശൂദ്രാണാമമന്ത്രകം എന്നതാണ് സംസ്കാരത്തിനുള്ള നിയമം.അങ്ങിനെയെങ്കിൽ വ്യാസന്റെ മക്കളെങ്ങിനെ ക്ഷത്രിയരായി? ഗുണകർമ്മ വിഭാഗശഃ എന്ന ഗീതാവാക്യം കണക്കാക്കിയാൽ യജനവും യാജനവുമൊഴികെയുള്ളവർ എങ്ങിനെ ബ്രാഹ്മണരാകും?

.മറുപടി (വിഷ്ണുനമ്പൂതിരി): ഞാൻ പറഞ്ഞ പുസ്തകങ്ങൾ ആ മുഖം മുതൽവായിച്ചാൽ ഇളംകുളത്തിന്റെ വളച്ചൊടിക്കലുകളെപദാനുപദം കാണിപ്പയ്യൂർ വിശദമാക്കിയിട്ടുണ്ട്. കേരളത്തിൽ ബ്രാഹ്മണർ അഹി ഛത്ര/സരയൂ /സാഗർ എന്നിവിടങ്ങളിൽ നിന്നും എല്ലാം വന്നിട്ടുള്ളതാണ് എന്നാണറിവ് സ്കന്ദപുരാണത്തിലെ പ്രക്ഷിപ്തംപൊക്കിപ്പിടിച്ച് ബഹളം വയ്ക്കുന്നവരെ അതിനാൽ അവഗണിക്കുന്നു. ഇന്നത്തെ ദുസ്ഥി തിയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല പറയാതിരിക്കുകയാണ് ഭേദം. അതിനെല്ലാം മറുപടിയുണ്ട് ന്യായമായ കാരണങ്ങളും ചരിത്രപശ്ചാത്തലവുമുണ്ട്. ആരുടെയും പ്രീതിക്കായി സത്യം എന്തിനു മൂടിവയ്ക്കണം.

വ്യാസന്റെ കാര്യം /,മനസ്സിരുത്തി മഹാഭാരതം മൂലം വായിക്കുക എങ്കിലേ പിടി കിട്ടൂ വ്യാഖ്യാനം നോക്കിയാൽ പൂർണമാവില്ല. ജീൻ തെറാപ്പിയെന്ന് ഒറ്റ വാക്കിലുത്തരം. നേരിലേ വിശദീകരിക്കാൻ സമയമുള്ളൂ. യജനം യാജനം അദ്ധ്യയനം അധ്യാപനം ദാനം പ്രതിഗ്രഹം ഇവ ബ്രാഹ്മണ പ്രവൃത്തി. പശു എന്ന (സ്വരക്ഷക്കായി കൊമ്പുണ്ടെങ്കിലും) പൊതുവെ സാത്വികമൃഗത്തെ സമൂഹ നന്മക്കായി തീറ്റ കൊടുത്ത് വളർത്തി നിയമത്താൽ സംരക്ഷിച്ച് ഗുണഫലം എടുക്കുന്നതു പോലെയാണ്. കയ്യൂക്കുള്ളക്ഷത്രിയരും, കണ്ണിങ്ങായ വൈശ്യരും കരുത്തരായ ശൂദ്രരും ബ്രാഹ്മണരെക്കൊണ്ട് നേട്ടമുണ്ടാക്കിയിരുന്നത് ഇപ്പൊഴും ഉണ്ടാക്കുന്നത്! ദൂരവ്യാപകപരോക്ഷഫലമെന്നു മാത്രം. ചില പശു കുത്തുന്നു'ട്രാക്ടറും കുത്തിവെപ്പുമുള്ളതിനാൽ കാളയെ ഇപ്പോൾ ആ വശ്യമില്ല ബീഫ് നിരോധിക്കരുത്. വൃദ്ധരെ ആവശ്യമില്ല. എന്നെല്ലാം പോലെയാണ് ബ്രാഹ്മണ വിരോധം - അമ്മയെത്തല്ലിയാലും രണ്ടു പക്ഷം. ബ്രാഹ്മണൻ അങ്ങനെ വേണം ഇങ്ങനെ വേണം എന്നല്ലാം ആരോടാണ് പറയുന്നത്. യജമാനൻ എന്ന വാക്ക് എങ്ങനെയുണ്ടായി? പൊതു ജനങ്ങൾ ബ്രാഹ്മണന്റെ യജമാനന്മാരാണ്? രാജാവ് ജനങ്ങളുടെ ദാസനും. ബ്രാഹ്മണൻ മുഹൂർത്തം നോക്കി ഭിക്ഷ കുലത്തൊഴിലാക്കിയ ശുദ്ധബുദ്ധികളാണ്.

കുളം സംരക്ഷിക്കും പോലെ പശുവിനെ കാവി നെ പ്രകൃതിയെ സംരക്ഷിക്കുന്നതു പോലെ സത്വഗുണത്തെയും മൂല്യത്തെയും സത്യത്തെയും സംരക്ഷിച്ചാൽ മാത്രമെ സമൂഹം നിലനിൽക്കൂ എന്നത് സായിപ്പ് പറയുമ്പോൾ മാത്രം!വളരെ താമസിച്ചേമനുഷ്യൻ മസിലാക്കൂ എന്നു മാത്രം. അപ്പോഴേക്കും വൈകിയിരിക്കും.

Counter (ശ്രീകണ്ഠന്‍): ന കുലം കുലമിത്യാഹുരാചാരഃ കുലമുച്യതേ.സത്വഗുണം ജാതിയനുസരിച്ചല്ല ഗുണമനുസരിച്ചാണ് വർണ്ണമെന്നേ ഭഗവാൻ പറഞ്ഞിട്ടുള്ളു. ആ ഭാവമുള്ളവർക്കേ ആചാരവുമുണ്ടാകൂ. ജാതിയിലാണ് ഗുണമെങ്കിൽ ജാതിക്കാരെല്ലാം സാധകരും സിദ്ധരുമായേനെ.

എന്നാലിതിനൊരു മറുവശമുള്ളതും അംഗീകരിക്കുന്നു.പിഎസ്സി കോച്ചിങ് സെന്ററുകൾ പോലെ മുളച്ചു പൊന്തുന്ന പൂജാ പഠനകേന്ദ്രങ്ങളും എളുപ്പം തൊഴിൽ കിട്ടാൻ മാത്രമായി അവിടെ പഠിച്ചിറങ്ങുന്നവരും എത്ര ആത്മാർത്ഥമായും ആചാരബദ്ധമായും അവ കൈകാര്യം ചെയ്യും എന്നത് ചിന്താർഹം തന്നെയാണ്

മറുപടി (വിഷ്ണുനമ്പൂതിരി): ജാതിയനുസരിച്ചല്ല എന്നതിനു പകരം ജാതിയനുസരിച്ച് മാത്രമല്ല എന്നു തിരുത്തിയാൽ എല്ലാ വാദമുഖങ്ങളും ഒരേ പോയിന്റിലെത്തുന്നു. ജന്മബ്രാഹ്മണ്യമുണ്ടെങ്കിലും ആ ചരണങ്ങൾ ഇല്ലാത്തവൻ പേരിൽ മാത്രം ബ്രാഹ്മണൻ ( ജ്യോതിഷികൾക്ക് മനസ്സിലാക്കാൻ നീചത്തിലെ വ്യാഴം) പതിത്വമുള്ള വേദാധികാരമില്ലാത്തവർ (ശുക്രൻ) അതിലെ സ്വകർമ്മാനുഷ്ഠാനഭ്രഷ്ട അദികളെ ഉച്ച, മൂല സ്വർക്ഷ,ബന്ധു സമ, ശത്രു നീച അവസ്ഥാ ദികളാൽ ചിന്തിക്കും പോലെ ജന്മനാ അല്ലെങ്കിലും യജനാദി ഷഡ്കർമ്മം ചെയ്യുന്നവൻ നാമമാത്ര കർമ്മ ബ്രാഹ്മണനാണ് (egഅധ്യാപകൻ) സൂര്യന്റെ ഉച്ചാദ്യവസ്ഥ ഗുരു ബന്ധം etc അവനു് ഷോഡശ ക്രിയാആചരണം ഉണ്ടെങ്കിൽ കുറച്ചു കൂടിബെറ്റർ എന്നേയുള്ളൂ (കാരണം സ്വധർമ്മം മാറിയത് പ്രത്യേക ലക്ഷ്യങ്ങളോടെയാണ് എന്നതു തന്നെ ) സ്വാഭാവികമായി ഉണ്ടാകുന്ന ഉത്തേജനവും - സ്റ്റിറോയിഡ് കത്തി വച്ച് പാകമാക്കും പോലെ / ഹോർമോൺ ചികിത്സയിൽ സ്ത്രീയെ പുരുഷനാക്കും പോലെയുള്ളകൃത്രിമത്വവും പോരായ മകളും ഉണ്ടാകും എന്ന ന്യൂനതയും അതിനുണ്ടാകും എന്നത് സയൻസും സമ്മതിക്കുന്ന ഒരപ്രിയ സത്യം മാത്രം. ജീനുകളിൽ സത്വഗുണം ഉള്ളതും ഗർഭാധാനാദി ഷോഡശക്രീയകൾ ചെയ്തതും ബ്രാഹ്മണ്യം നിലനിറുത്തുക എന്ന സാഹസ (കെട്ടിയിട്ട് പശുവിനെവളർത്തപ്പെടുംപോലെ) ത്തിനു വിധേയനാകുകയും ശാസ്ത്രത്തിലെ അറിവ് ബ്രഹ്മജ്ഞാനം (ബ്രഹ്മമാണ് എല്ലാറ്റിനും കാരണം എന്ന അറിവ്ബ്രഹ്മസാക്ഷാൽക്കാരമോജീവൻ മുക്ത അവസ്ഥയോ അല്ല) ഇവ ഉള്ളവരാണ് ഏറ്റവും യോഗ്യത (ഉച്ചാദിബ ലവനായ വ്യാഴം). എന്നാൽ സന്യാസിയോ - വർണ്ണാശ്രമാചാര പര നോ അല്ലാത്ത ജീവൻ മുക്ത നോ ആസ്തിക്യ ബുദ്ധിയില്ലായ്കയാൽകർമ്മ അധികാരിയല്ല. വി പ്രക്കുലീനകൃത സംസ്ക്രിയൗഘ സ്വധീത ---ദക്ഷതപസ്വീ ഗുരു രാസ്തി കോസ്തു എന്നതിനാൽ വ്യക്തമാക്കിയിട്ടുണ്ട് (പരമോ ച്ച അവസ്ഥക്ക് ശേഷം ഭ്രഷ്ട സ്യ തുംഗാദവ രോഹി സംജ്ഞാ). ഇത് അടിസ്ഥാനമായ ഒരറിവാണ്. അതിന് വിരോധിച്ചിട്ടോ കോംപ്ലക്സ്തോന്നീട്ടോ കാര്യമില്ല. തള്ളുകയും കൊള്ളുകയും അവരവരുടെ ഇഷ്ടം. അത് സുപ്പീരിയോറിറ്റീ കോംപ്ലക്സും അഹങ്കാരവും വീണ്ടും ജന്മത്തിനു കാരണമാകുന്ന പ്രതിബന്ധമാണ് എന്നതും ബോധ്യം വേണ്ടതാണ്ട്. ഇൻഫീരിയോറിട്ടി കോംപ്ലക്സും അതുപോലെ തന്നെ! രണ്ടും ഒഴിവാക്കണ്ടതു തന്നെയാണ്. കോംപ്ലക്സ് കൾ വന്നിട്ട് 100 കൊല്ലത്തിൽ താഴെയേ ആയിട്ടുള്ളൂ

പ്രകൃതിയുടെ 4th ചെക്ക് / ന് സമയമായി വരുന്നതായിട്ട് സയൻസ് പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എല്ലാം അതേപോലെ ഉൾക്കൊള്ളാനുള്ള സാത്വിക ആർജ്ജവമാണുണ്ടാവേണ്ടത്. ഞാൻ തർക്കത്തിനു പറഞ്ഞതല്ലിതൊന്നും. കുറെ നാളായി വിവരമുണ്ടെന്നു നടിക്കുന്ന സാമൂഹ്യ പരിഷ്കർതൃ വേഷം കെട്ടിയവരും രാഷ്ട്രീയ മതമേലധ്യക്ഷരും സമൂഹത്തെ വികസനത്തിന്റെ പേരിൽ നശിപ്പിക്കന്നു. മറ്റു മതങ്ങളിൽ പുരോഹിതരോടുള്ള സമീപനവും അവരുടെ ഉയർച്ചയും ഹിന്ദുക്കളുടെ ചിന്താശേഷി വഴിതിരിക്കപ്പെട്ടതിനാലുള്ള ഇരട്ടത്താപ്പും നാശഉന്മുഖതയും ചിന്തിച്ചാൽ മനസ്സിലാകും. അല്ലാത്തവർ ക്ക്ഒരു 10 വർഷത്തിനു ശേഷവും താനെ മനസ്സിലായിക്കൊള്ളും. മഞ്ഞപ്പിത്തമുള്ളവർക്ക് മഞ്ഞയായി തോന്നുന്നത് സ്വാഭാവികം.

ശ്രീനാഥ് ഒജി: അവരവരുടെ വാദമുഖങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നവരോട് എല്ലാരോടും എനിക്ക് ബഹുമാനമാണ്... :) സുശക്തമായ സംവാദങ്ങള്‍ നടക്കട്ടെ, അപ്പോഴും സൌഹൃദം നിലനില്‍ക്കട്ടെ....

ശ്രീകണ്ഠന്‍: ആചാരം തന്നെയാണ് ബ്രാഹ്മണ്യമെന്നതിന് ഒരു സംശയവുമില്ല.അതില്ലെങ്കിൽ ഒന്നുമില്ല.ബ്രാഹ്മണ്യം എന്നത് ആദ്ധ്യാത്മിക അധികാരമാണ്.അതിനാൽ കോംപ്ലക്സുകൾക്ക് ഒരു സ്ഥാനവുമില്ല. സംസ്കാരവും ആചാരവും ചേരുമ്പോഴുള്ള ആദ്ധ്യാത്മികാനുഭവത്തിൽ മറ്റൊന്നിനും പ്രസക്തിയുമില്ല

വിഷ്ണുനമ്പൂതിരി: ആചാരപ്രഭവോ ധർമ്മ-

ശ്രീനാഥ് ഒജി: I disagree... ആചാര്യപ്രഭവോ ധര്‍മ്മഃ !!! :) <3 ജ്ഞാനി പറയുന്നതാണ് ധര്‍മ്മം. ധര്‍മ്മം (മതം) പറയുന്നത് ജ്ഞാനമാവില്ല. ആചാരം സദാചാരം പോലെയാണ്, ബാഹ്യമാണ്.... ആത്മീയം ജ്ഞാനം പോലെയാണ്, ആന്തരികമാണ്, ഉള്ളില്‍ നിന്നും വരുന്നതാണ്, ശിവവാക്യമാണ്.... ശിവനാണ് പരമഗുരു... ആചാരം മുഴുവനും ഉപേക്ഷിച്ചാലും ശിവന്‍ ഉള്ളില്‍ നിറഞ്ഞാല്‍ ദൈവികമായി... ആചാരം മുഴുവനും പാലിച്ചാലും ശിവനില്ലേല്‍ ശവമായി..

ശ്രീകണ്ഠന്‍: ജ്ഞാനമുദിച്ചാലല്ലേ ശിവം നിറയൂ.ശക്തിദ്വാരം ശിവോ ദ്വാരീ. ദ്വാരം തന്നെ ധർമ്മം,ആചാരം. കായാകുമ്പോൾ പൂ താനേ കൊഴിയും.

വിഷ്ണുനമ്പൂതിരി: ആദ്യം മുൻവിധികൾ മാറ്റിവച്ചു വേണം സത്യാന്വേഷണത്തിനു പുറപ്പെടാൻ - ഋഷികളുടെ വാക്ക് ചിലത് ശരിയാണെന്ന് വിശ്വസിക്കുകയും ചിലത് തെറ്റെന്നു പറയുകയുമരുത്സാഹചര്യത്തിനു സ്വ താത്പര്യാർത്ഥം അർത്ഥം കല്പിക്കയുമരുത് ! അതതു രംഗത്ത് പ്രവർത്തിക്കുന്നവരുടെ വാക്കുകൾ മാത്രമായിരിക്കും സ്വല്പമെങ്കിലും സത്യമുള്ളത് അല്ലാത്തവമാക്സ് മുള്ളു ടെ വ്യാഖ്യാന സമമാകും.

പുസ്തകാസ്പദവിദ്യാ ച പരഹസ്തഗതം ധനം

ദേശാന്തരഗതപ്പുത്രോ നാമമാത്രമുപാചരേൽ

എന്റെ വാക്കുകൾ സ്വീകരിക്കണം എന്ന്എനിക്ക് നിർബ്ബന്ധിക്കണ്ട കാര്യമില്ല ! എന്റെ എന്നല്ല ആരുടെയും വാക്കുകൾ കണ്ണടച്ചു വിശ്വസിക്കാതെ നേതി നേതി എന്ന് തള്ളി നിഷ്പക്ഷഅന്വേഷണം തുടരണം. വൈദിക വിധികൾക്ക് അഗ്നയേ ഇദം ന മമ എന്ന ഉദ്ദേശ ത്യാഗത്തോടു കൂടിയാണ് അനുഷ്ഠിക്കുന്നത്. കാമ്യം നിത്യം നൈമിത്തികം ഇങ്ങനെ മൂന്ന്. ഇതിൽ കാമ്യത്തിൽപ്പെടുന്ന വയിലാണ് യജമാനൻ ( ചെയ്യിപ്പിക്കുന്നവൻ)വരിക ദക്ഷിണ അതിന്റെ ഭാഗമാണല്ലോ)

വിധിഹീനമസൃഷ്ടാന്നം മന്ത്രഹീനം അദക്ഷിണം

ശ്രദ്ധാ വിരഹിതം കർമ്മം താമസം പരിചക്ഷതേ

-          ഗീത

സ്വന്തമായുള്ള നിത്യ കർമ്മമാണ് ദക്ഷിണ കൂടാതെയുള്ളത്. മറ്റതിന് ഷോഡശ ക്രിയാദികൾക്ക് ആചാര്യ ദക്ഷിണയുണ്ട്. യാഗത്തിന് അതിന്റെ രീതിയിലും. ഇതിൽ ശാന്തികം പൗഷ്ടികം തുടങ്ങിയവ സ്വന്ത ആവശ്യത്തിനു വേണ്ടിയെങ്കിൽ ദക്ഷിണയില്ല. എന്നാൽ മന്ത്രങ്ങളുടെ അർത്ഥം നോക്കിയാൽ മേ ദേഹി / മൃത്യോർമു ക്ഷീയമമൃതാൽ = എനിക്ക് തന്നാലും/ എന്നെ മോചിപ്പിക്കണേ എന്നെല്ലാം ഉദ്ദേശങ്ങൾ കാണുന്നു. അപ്പോൾ അതിന്റെ ഫലം ചെയ്യുന്ന പുരോഹിതനിൽ ചെന്നു ചേരുന്നു. എനർജി നിർമ്മിക്കാനും നശിപ്പിക്കാനുമാവില്ല ട്രാൻസ്ഫർ ചെയ്യാനേ പറ്റൂ. അതിനാൽ കിട്ടേണ്ടറി സൽറ്റിന് തുല്യമായ സാധനമോ സേവന മോനൽകി ചെയ്യിപ്പിക്കുന്ന/യ ജിപ്പിക്കുന്ന/ യജമാനൻ ആണ്. പുരോഹിതന്റെ,ജ്യോത്സ്യന്റെസുകൃത, കർമ്മഫലാ ദികളെ വില കുറച്ച്‌ കണ്ട്ചൂഷണം ചെയ്യുന്നത് കർമ്മ ദക്ഷിണ കണക്ക് പറയാത്തത് അമൂല്യമായതിനാലാണ്.

ഈ പേരു പറഞ്ഞ്‌ദക്ഷിണ കുറക്കുന്നവരുംകൊടുക്കാത്തവരും ദക്ഷിണ വാങ്ങാത്ത പ്രവാചകരുമാണ് യഥാർത്ഥ "കള്ളന്മാരെ "ന്നിങ്ങനെ തിരിച്ചറിയുക! മഹർഷിമാരെല്ലാം തന്നെ ചോദിക്കുമ്പോൾ സാന്ദീപനി ഉൾപ്പടെ ദക്ഷിണ പറഞ്ഞു വാങ്ങുകയാണ് പതിവ്. ദക്ഷിണ വാങ്ങരുത് എന്ന് എങ്ങും പറഞ്ഞിട്ടുമില്ല. അതിൽ കമ്മികൾക്ക് ആസക്തി ഇല്ലാതിരിക്കാനാണ് രാജാവ് അവരെയും ചികിത്സകരെയും മറ്റും സംരക്ഷിക്കുന്നതും പാടങ്ങൾ സ്വത്തുക്കൾ നൽകുന്നതും. പശുവിന് തീറ്റയും സംരക്ഷണവും നൽകുന്നതിനനുസരിച്ച് പാലും ചാണകവും ഗോമൂത്രവും നെയ്യും കൂടുതൽ ലഭിക്കുന്നു. സമൂഹത്തിന്റെ കവ പശുക്കളാണ് ദേവൻമാരും പുരോഹിതനും ജ്യോൽസ്യനും ഭടനുംഎല്ലാം. എന്തും പ്രൊഫഷണൽഎക്സ്പർട്ടിനെക്കൊണ്ടു ചെയ്യിച്ചാൽ work നന്നാവുംറിസൽറ്റും അതിനനുസരിച്ച് നന്നാകും ഇത് പ്രകൃതിനിയമമാണ് എന്തു ചെയ്യാം! അഗീകരിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ (ഇത് മറ്റൊരിടത്ത്‌ ഇട്ടതാണ് സാഹചര്യത്തിന്നു ആ പോസ്റ്റിന്റെ യോജിക്കയാലാണ് ദക്ഷിണയുടെ പരാമർശം വന്നത്)

കൂടുതൽ ചെയ്യുന്നവനുതന്നെ പ്രത്യക്ഷ ദോഷം. ഉപദേശകന് പ്രേരണക്കുറ്റം ഇതാണല്ലോ നിയമം. ശരിയായ ഉപദേശക നെനേടാൻ അക്ഷമ കാണിച്ചതിനും അപകടം ആലോചന കൂടാതെ പ്രവർത്തിച്ചതിനുമുള്ള കർമ്മഫലം ചെയ്യുന്നവനും. ആലോചന ഇല്ലാതെ പ്രേരണാകുറ്റം ഉപദേശിക്കും. ഇതിലും കടുപ്പമേറിയ ശിക്ഷ തെറ്റ് കണ്ടിട്ട് അറിഞ്ഞിരുന്നിട്ടും പ്രതികരിക്കാതിരിക്കുന്ന വിജ്ഞാനിക്കാണ്.

മഹാഭാരത യുദ്ധത്തിൽ നിന്നും ദുശ്ശാസന നെഅധർമ്മത്തിൽ നിന്നും ദുര്യോധനനെ പിന്തിരിപ്പിക്കാൻ സ്വന്തം ഭീഷ്മ പ്രതിജ്ഞ എന്നഇമേജ് സംരക്ഷിക്കാൻ മിണ്ടാതിരുന്ന ഭീഷ്മരാണ് ശരശയ്യയാൽ ഉത്തരായനം വരെ കിടന്നു നരകിച്ചത് ഞാനും പ്രതികരിക്കാൻ താമസിച്ചതിനാൽ ആ പേടിയിലാണെന്നു മാത്രം.

മതം എന്നാലഭിപ്രായം എന്നാകുന്നു. ഹിന്ദുമതം ഹിന്ദു മതത്തിന്റെ ഫൗണ്ടർ, മത ഗ്രന്ഥം എന്നൊന്നും പ്രത്യേകമായി പറയാനാകാത്തതിനാൽ SOG ജിയുടെ ആവാദത്തിന് നിലനില്പില്ല. ജ്ഞാനിയെ / സ്ഥിത പ്രജ്ഞനെ / ജീവൻ മുക്തനെ തിരിച്ചറിയാനും ആവില്ല ധർമ്മത്തെയും! ധർമ്മസ്യ മാർഗ്ഗം നിഹിതം ഗുഹായാം....

മഹാ ജനോ യേന ഗതസ്സ പന്ഥാ

യദ്യദാചരതി ശ്രേഷ്ഠതത്ത ദാചരതേ ജനാ:

സദാചാരവതാംപും സാം സർവ്വത്രാ പ്യfഭയം ഭവേൽ -

 ധർമ്മ സ്യ പ്രഭുരച്യു ത:- ശ്രേയാൻസ്വധർമ്മോ വി ഗുണ:

പരധർമ്മ സ്വനുഷ്ഠിതാത് സ്വധർമ്മേ നിധനം ശ്രേയ:

പര ധർമ്മോ ഭയാവഹ -

സത്യം ബ്രുയാൽ പ്രിയം ബ്രൂയാൽ നബ്രുയാൽ സത്യമപ്രിയം

പ്രിയം ച ന അനൃതം ബ്രൂയാൽ ഏഷധർമ്മ സനാതന

(പ്രിയം ആകാൻആണെങ്കിലും സത്യമല്ലാത്ത് പറയാൻ പാടില്ല )

യഥേച്ഛസി തഥാ കുരു !-

 

കണിയാര്‍ നായര്‍ ജാതിവാദം

Counter (കെ ചന്ദ്രഹരി): വാചകത്തിൽ എല്ലാം മനോഹരം. അബ്രാഹ്മണരോട് വിവേചനം കാട്ടാനായി എഴുതപ്പെട്ടവയും ഉപയോഗിക്കപ്പെട്ടവയുമാണ് ഈവിധ ശ്ലോകങ്ങൾ. കലിയുഗത്തില് ബ്രാഹ്മണർ പട്ടികജാതി ആയപ്പോൾ അവയുടെ വ്യാഖ്യാനം തലകീഴായി. കാലം ചെല്ലുമ്പോള് പൂണൂലും വിതരണം ആകും. ഇതെല്ലാം തട്ടിപ്പാണ്. ബുദ്ധിയുള്ളവനൊക്കെ പഠിക്കും. ഈവക ശ്ലോകമെല്ലാം കീറിക്കളയണം.

മറുപടി (ശ്രീനാഥ് ഒജി) : വേദാംഗജ്യോതിഷത്തിലും അതിപ്രാചീനമായ വൃദ്ധവാസിഷ്ഠസിദ്ധാന്തം തുടങ്ങിയ സിദ്ധാന്തഗ്രന്ഥങ്ങളിലുമല്ലേ ബ്രാഹ്മണനാണ് ജ്യോതിഷം പഠിക്കാന്‍ യോഗ്യന്‍ എന്ന് ആദ്യം പറയപ്പെട്ടത്? അപ്പോള്‍ ആ കാലഘട്ടത്തിലുണ്ടായിരുന്ന നിര്‍വചനമല്ലേ പരിശോധിക്കേണ്ടത്‍? പുസ്തകമേ കീറിക്കളയാനാവൂ, ശ്ലോകങ്ങളല്ല. ;) ശാസ്ത്രം (പാരമ്പര്യസിദ്ധമായ ഉപദേശം) ആയതുകൊണ്ടും, മസ്തകസ്ഥാപിതാ വിദ്യ ആയതുകൊണ്ടും ഏതു പുസ്തകം കീറിക്കളഞ്ഞാലും പാരമ്പര്യം തലമുറകളിലേക്കൊഴുകും, അല്ലായ്കില്‍ സ്വതപസ്സാലെ ഋഷിത്വം കൊണ്ട് സത്യം ദര്‍ശിക്കപ്പെടും. എന്തായാലും അറിവ് അര്‍ഹതയുള്ളതാണെങ്കില്‍ അതിജീവനമാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊള്ളും.

Counter (കെ ചന്ദ്രഹരി): കഴിഞ്ഞ 1200 വര്ഷത്തെ ചരിത്രം നോക്കൂ. ശ്രീനാരായണ ഗുരു ഇന്നും ഈഴവനല്ലേ? ബ്രാഹ്മണനെന്ന വിശേഷണം കിട്ടിയ ഒരു ശൂദ്രനെ കാണിക്കൂ. ശൂദ്രനാക്കിയ ഒരു ബ്രാഹ്മണ പാതകിയെ കാണിക്കൂ.

മറുപടി (ശ്രീനാഥ് ഒജി) : 1200 വിട്, നമുക്ക് ഒരു 3500 വര്‍ഷത്തിനു മുമ്പുള്ള (ബിസി 1500-ലെ) കാര്യം പറയാം. അന്നാണ് വേദങ്ങളും വേദാംഗങ്ങളും രൂപം കൊണ്ടത്. അന്നാണ് ആദ്യമായി വേദാംഗംപഠിക്കുന്നവന്‍ ബ്രാഹ്മണനായിരിക്കണം എന്നു പറയപ്പെട്ടത്. അപ്പോള്‍ അന്ന് ഏത് അര്‍ത്ഥത്തിലായിരിക്കും പറയപ്പെട്ടത് എന്നതാണ് ചിന്താവിഷയം. ഇക്കാലത്ത് നായനും തീയതും നമ്പൂരിയും ഞാനാണ് മേലേ, ഞാന്‍ കീഴെയല്ല, എനിക്കിത്ര പാരമ്പര്യമുണ്ട്, എന്റെ ഗുരുവാണ് കൂടുതല്‍ മിടുക്കന്‍ എന്നിത്യാദി നടത്തുന്ന Petty വാഗ്വാദങ്ങളും, വാദകോലാഹലങ്ങളും, കവലപ്രസംഗങ്ങളും അല്ല, ഇക്കാലത്തെ ഹിന്ദുക്കളും, കൃസ്ത്യാനികളും, മുസ്ലീങ്ങളും തമ്മില്‍ നടക്കുന്ന വിലകുറഞ്ഞ തര്‍ക്കങ്ങളും കലഹങ്ങളും അല്ല. ഈ ജാതിമതാദികളൊന്നും പ്രസക്തമല്ലായിരുന്ന ഒരു കാലത്താണ് ഇത് പറയപ്പെട്ടത്. അന്ന് അവര്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് അക്കാലത്തെ ലഭ്യമായ ഗ്രന്ഥങ്ങളെ (വേദോപനിഷത്തുകളെയും മറ്റും) അടിസ്ഥാനമാക്കി, അഥവാ ആ കാലഘട്ടത്തിനു തൊട്ടുശേഷമുള്ള കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി, തീരുമാനത്തിലെത്തുക എന്നതാണ് വേണ്ടത്. മറ്റെല്ലാം സര്‍ഗാത്മകവും പ്രയോജനപ്രദവും അവേണ്ടതായ ഒരു ചര്‍ച്ചയില്‍ ജാതിവിഷം കലക്കാന്‍ മാത്രമേ സഹായിക്കൂ. ഈ ചര്‍ച്ചയില്‍ ജാതിവിഷം കലക്കുന്നത് നായരായാലും, തീയനായാലും, നമ്പൂരിയായാലും, വിശ്വകര്‍മ്മിയായാലും ചുരുക്കത്തില്‍ ആരായാലും ജാതിവിഷം കലക്കാനൊരാളെത്തി എന്നു കണ്ടറിഞ്ഞ് മനസ്സിലാക്കുകയാവും അതേക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ആവും സര്‍ഗ്ഗാത്മകമായും കാര്യമാത്രപ്രസക്തമായും ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ നല്ലത്. അതിനാല്‍ നമുക്ക് ജാതി വിട്ടുപിടിക്കാം. അത് ഇവിടെ പ്രസക്തമല്ല.

Counter (കെ ചന്ദ്രഹരി): പാവം കണിയാന്മാരുടെ പൈതൃകം ആകെ കുഴപ്പത്തിലാകും സംസ്കൃതത്തിലെ വാദഗതികൾ അംഗീകരിച്ചാല്. മനുഷ്യനെ വിഭജിക്കുന്ന ഒരു സമ്പ്രദായം ഏതായാലും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. തൊലിയുടെ നിറം അതിന് പണ്ട് സഹായകമായിരുന്നു. ഇന്നിപ്പോൾ എല്ലാവരും ഷർട്ടിടുന്നതു കൊണ്ട് നിറം അത്ര പ്രസക്തമല്ലാതായിരിക്കുന്നു. കണിയാന്മാർ ജ്യോതിഷം പഠിച്ചതെങ്ങനെ എന്നാണ് എന്റെ സംശയം. കവടിയാശാന്മാർ അവരാണെല്ലോ. ബ്രാഹ്മണരത് അടിച്ചു മാറ്റിയതാണ്. വടക്കെ ഇന്ത്യയിലെവിടെയാണ് കവടി കിട്ടുക.

മറുപടി (ശ്രീനാഥ് ഒജി) : വിഷയം മാറുന്നു, എങ്കിലും പറയാം. രാശി എന്ന വാക്കേ കവിടിരാശിയെ വരാടിയെ സൂചിപ്പിക്കുന്നു എന്നാണ് എന്റെ പക്ഷം. ഭൂതസംഖ്യ, ആര്യഭടീയരീതി, പരല്‍പേര് തുടങ്ങിയവയെല്ലാം സംഖ്യകളെ എഴുതാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നുവല്ലോ, ക്രിയ ചെയ്യാനുള്ള രീതിയല്ല. എല്ലാ കാലത്തും ക്രിയചെയ്യാനുള്ള പ്രായോഗികപദ്ധതി കവടിക്രിയ തന്നെയായിരുന്നു എന്നാണ് എന്റെ പക്ഷം. ഭാസ്കരാചാര്യന്‍ അതുതന്നെയല്ലേ സൂചിപ്പിക്കുന്നത് ലീലാവതിയില്‍ അടിസ്ഥാന ഗണിതക്രിയകളെക്കുറിച്ച് (കൂട്ടലിനെയും കുറക്കലിനെയും ഗുണിക്കലിനെയും ഹരിക്കലിനേയും കുറിച്ചു) പറയുന്ന ശ്ലോകങ്ങളില്‍.

//കണിയാന്മാർ ജ്യോതിഷം പഠിച്ചതെങ്ങനെ എന്നാണ് എന്റെ സംശയം. കവടിയാശാന്മാർ അവരാണെല്ലോ. ബ്രാഹ്മണരത് അടിച്ചു മാറ്റിയതാണ്. //

പ്രാദേശികവിജ്ഞാനം സംസ്കൃതവല്‍ക്കരിക്കപ്പെട്ടതാണ് എന്ന വാദത്തിന്റെ ജാതീയവും വംശീയവുമായ മാറ്റിയെഴുത്താണ് ഇത്. ജാതിയും ആരോപണങ്ങളും മാറ്റിവെച്ച് "പ്രാദേശികവിജ്ഞാനം സംസ്കൃതവല്‍ക്കരിക്കപ്പെട്ടതാണ്" എന്ന വാദഗതിമാത്രം പരിഗണിച്ചാലും ജ്യോതിഷത്തിന്റെ കാര്യത്തില്‍ അത് അംഗീകരിക്കപ്പെടണമെങ്കില്‍ വേണ്ടത്ര തെളിവുകള്‍ കാണിക്കാനുണ്ടാവണം. ആങ്ങുമിങ്ങും ചില പൊട്ടും പൊടിയുമല്ലാതെ, ഈ വാദത്തിന് അനുകൂലമായ സുവ്യക്തവും ഗ്രന്ഥപരവും ആയ തെളിവുകള്‍ വളരെ കുറവാണ് പരിമിതമാണ് എന്നാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ ഈ വാദഗതിയോട് എനിക്ക് യോജിപ്പില്ല. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ എന്റെ അഭിപ്രായം മാറ്റുന്നതിനും എനിക്കു മടിയില്ല.

സമാനമായൊരു വാദഗതിയാണ് തന്ത്രം വേദത്തേക്കാള്‍ പഴക്കമുള്ളതാണെന്നും, താന്ത്രികവിജ്ഞാനമാണ് (അഥവാ ആഗമവിജ്ഞാനമാണ്) വേദങ്ങള്‍ അടിച്ചുമാറ്റിയത് എന്നുള്ളതും. വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ വിഷമിക്കുകയാണ് ഈ വാദഗതിയും. ഇതും അന്വേഷിക്കപ്പെടേണ്ടവിഷയം തന്നെ, പഠനീയം തന്നെ.

ചരിത്രപരമായി ചിന്തിച്ചാല്‍ പ്രാദേശികഭാഷയിലേയ്ക്കു മാറ്റിയെഴുതപ്പെട്ട ഏതുവിജ്ഞാനവും സാമാന്യജനതയ്ക്കും ലഭ്യമാവും. സംസ്കൃതവും തമിഴും മലയാളത്തേക്കാള്‍ പഴക്കമേറിയതാകയാല്‍ മലയാളത്തിലല്ല സംസ്കൃതത്തിലും തമിഴിലും ആണ് ജ്യോതിഷവിജ്ഞാനം ഉണ്ടായിരിന്നത് എന്നു മനസ്സിലാക്കുക ലളിതമാണ്. അതുപോലെ തന്നെ മാധവീയം പ്രശ്നസാരം പോലെ ഏകദേശം 16-ആം നൂറ്റാണ്ടില്‍ തന്നെ (മലയാളഭാഷ രൂപപ്പെട്ടുവരുന്ന കാലത്തുതന്നെ) മലയാളത്തിലേക്ക് ജ്യോതിഷഗ്രന്ഥങ്ങളിലെ വിജ്ഞാനം പകര്‍ത്തിയെഴുതിയത് ചില ബ്രാഹ്മണരാണ് (ഈഞ്ചക്കഴ്വാ മാധവന്‍ എന്ന ബ്രാഹ്മണനാണല്ലോ മാധവീയം പ്രശ്നസാരം എഴുതിയത്). പില്‍ക്കാലത്ത് കൂക്കണിയാളെപ്പോലുള്ള കണിയാമ്മാരെ ജ്യോതിഷം പഠിപ്പിച്ചതും പനക്കാട്ടു നമ്പൂതിരിയെപ്പോലുള്ള ബ്രാഹ്മണര്‍ തന്നെ. കണിയാമ്മാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ജ്യോതിഷദീപമാല എഴുതിയത് ഏതു ജാതിക്കാരനാണെന്ന് അറിയില്ല. ഏതായാലും കേരളത്തിലെ കണിയാമ്മാര്‍ക്ക് ജ്യോതിഷവിജ്ഞാനം പകര്‍ന്നുകിട്ടിയത് സംസ്കൃതവാങ്മയത്തിലുണ്ടായിരുന്ന ജ്യോതിഷം മലയാളത്തിലേക്ക് മാറ്റിയെഴുതപ്പെട്ടപ്പോഴാണ് എന്നറിയാന്‍ വലിയ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. സംസ്കൃതത്തേക്കാള്‍ കുറവെങ്കിലും അല്‍പമൊരു സ്വാധീനം തമിഴിനും ഇക്കാര്യത്തിലുണ്ടാകാം. കാരണം മീന്‍ കൂട്ടിയിരുന്ന, എങ്കിലും സംസ്കൃതമറിയാമായിരുന്ന ബ്രാഹ്മണര്‍ തമിഴു പൈതൃകമാണല്ലോ.

എന്തായാലും സംസ്കൃതത്തെയും ബ്രാഹ്മണനെയും വേദത്തെയും എതിര്‍ത്തും തെറിവിളിച്ചും തീവ്രമായ നായര്‍ ജാതീയതയും ദ്രാവിഡവാദവും താന്ത്രികവാദവും താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍, ആ തെറിവിളി രീതിയോടു യോജിക്കുന്നില്ലെങ്കില്‍ക്കൂടി, ഒരു കാര്യത്തില്‍ എനിക്ക് താങ്കളോട് തികഞ്ഞ അഭിനന്ദനമാണുള്ളത് . അതായത് അധികം തെളിവുകളും വാദിക്കാന്‍ ആളുകളും ഇല്ലാത്ത ജ്യോതിഷാദി വിജ്ഞാനങ്ങളുടെ ദ്രാവിഡോല്‍പത്തി, പ്രാദേശികോല്‍പത്തി, താന്ത്രികോല്‍പത്തി എന്നിവയ്കുവേണ്ടി ഘോരഘോരം വാദിക്കാനും അതേക്കുറിച്ച് തീവ്രമായി അന്വേഷിക്കാരെ ആരെങ്കിലും ചിലരെങ്കിലും ഉണ്ടായിരിക്കുന്നത് ഉത്തമമാണ്, അത് ആവശ്യവുമാണ്. അതുകൊണ്ടുതന്നെ താങ്കളുടെ വാദമുഖങ്ങള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കാനും വായിക്കാനും അറിയാനും എനിക്ക് എപ്പോഴും താല്‍പര്യമാണ്. തെറിവിളിയും വൃഥാരോപണങ്ങളും (ബ്രാഹ്മണന്‍ എല്ലാം അടിച്ചുമാറ്റിയതാണ് തുടങ്ങിയവ) ജാതിഭ്രാന്തും പ്രതിപക്ഷബഹുമാനമില്ലായ്മയും ഒന്നു കുറച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹവും പ്രതീക്ഷയും ഉണ്ടെങ്കില്‍ക്കൂടി.

വിഷ്ണുനമ്പൂതിരി: പൊതുവെസാത്വികരും ബുദ്ധിമാൻമാരും ഈ അറിവുകളിലേക്ക് വലിയ സംഭാവനൽകിയവരും നിസ്വാർത്ഥ മതികളും വേദം പോലെയുള്ള അറിവുകൾ പലക്ലേശങ്ങൾ ( ടിപ്പു) സഹിച്ചും ആധുനിക കാലഘട്ടത്തിലേക്ക് നിലനിറുത്തിയ ബ്രാഹ്മണരോട് എന്താണിത്ര -വിരോധം ?

മറുപടി (ശ്രീനാഥ് ഒജി): വിഷ്ണുജീ ഞാന്‍ നായനാ...കെട്ടിയത് തീയത്തിയെയാ.... ഏതു വഴിക്കായാലും എനിക്ക് ബ്രാഹ്മണരോട് കുശുമ്പാ....നമ്പൂതിരിമാരോട് പ്രത്യേകിച്ചും....വിഷ്ണുജിയോട് തീര്‍ച്ചയായും..... :D ഇല്ലാതെ കണ്ട അണ്ടനോടും അടകോടനോടും കുശുമ്പുതോന്നിയിട്ട് എന്താക്കാനാ....

വിഷ്ണു നമ്പൂതിരി: എന്റെ കണ്ണിൽ എല്ലാരും മാംസഭോജികൾ ( ശവം തിന്നുന്നവർ ) അല്ലാത്തവർ എന്നതിനാൽ ഒരു പോലെയാ

വിദ്യാവിനയസമ്പന്നോ ബ്രാഹ്മണോ  ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ

പിന്നെ പറഞ്ഞോണ്ടുവരുമ്പോൾ മറുപടി പറയേണ്ടത് അറിയുന്നവരുടെ ധർമ്മമാകയാൽ പറയാതിരുന്നാൽഭീഷ് മരെ പോലെ കിടന്ന് അനുഭവിക്കേണ്ടി വരുമോ എന്നു ഭയന്ന് ചില അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്നു എന്നു മാത്രം.

മറുപടി (ശ്രീനാഥ് ഒജി) :

വിദ്യാവിനയസമ്പന്നോ ബ്രാഹ്മണോ (ബ്രഹ്മണോ?) ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ

(ഭഗവത് ഗീത)

വിദ്യാവിനയസമ്പന്നന്മാരായ ബ്രഹ്മജ്ഞന്മാര്‍ പശു, ആന, നായ, ചണ്ഡാലന്‍ എന്നിവയെയെല്ലാം ഒരുപോലെ കാണുന്നു!

[Note - ചണ്ഡാലന്മാര്‍ മൃഗതുല്യരാണെന്നല്ലേ ജീ ഇപ്പറഞ്ഞത്?! ഇതെന്താ ഇക്കൂട്ടത്തില്‍ മനുഷ്യരെ (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരെ) കാണാത്തത്? ഇത് അനീതിയാണ്, പക്ഷഭേദമാണ്.... ഇതു സമ്മതിക്കില്ല...കട്ടായം..! :D ]

അടുത്ത ശ്ലോകത്തില്‍ വ്യക്തമാക്കുന്നതുപോലെ ഇത് ബ്രഹ്മജ്ഞന്മാരെക്കുറിച്ചുള്ളതല്ലേ ജീ...ബ്രാഹ്മണരെക്കുറിച്ചുള്ളതാണെന്നത് ദുര്‍വ്യാഖ്യാനമല്ലേ...?

ഇഹൈവ തൈര്‍ജിതഃ സര്‍ഗേ യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദോഷം ഹി സമം ബ്രഹ്മഃ തസ്മാത് ബ്രഹ്മണി തേ സ്ഥിതാഃ

(ഭഗവത് ഗീത)

ഇവിടെ (ഈ പ്രപഞ്ചത്തില്‍) നടക്കുന്ന സര്‍ഗപ്രക്രിയയുടെ സമാനതയില്‍ (എല്ലാം ഒന്നെന്ന സാമ്യഭാവത്തില്‍) ആരുടെ മനസ്സാണോ നിര്‍ദ്ദോഷമായി നിരന്തരം സ്ഥിരതയോടെ (എല്ലാം ഒന്നെന്ന ഭാവത്തോടെ) വര്‍ത്തിക്കുന്നത്, അയാളാണ് ബ്രഹ്മജ്ഞന്‍ (ജീവന്മുക്തന്‍, നിരന്തരം ബ്രഹ്മത്തില്‍ വര്‍ത്തിക്കുന്നവന്‍, ബ്രഹ്മജ്ഞാനി)

(ശുനിശ്ച ശ്വാകേ ച എന്നു ചിലര്‍ പഠിക്കുന്നു. അത് തെറ്റാണ്. ഭഗവത് ഗീതയ്ക്കു ശേഷമാണ് പാണിനീയവ്യാകരണം വന്നത്. അതുകൊണ്ടുതന്നെ പാണിനീയവ്യാകരണത്തിന്റെ അടിസ്ഥാനത്തില്‍ ഗീതയിലെ പ്രയോഗങ്ങളെ തെറ്റെന്നു വിളിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന ചോദ്യവുമുണ്ട്. അതിനാല്‍ ശുനി ചൈവ ശ്വപാകേ ച എന്ന പാഠം തന്നെയാണ് ശരി എന്നെടുക്കണം.)

വിഷ്ണു നമ്പൂതിരി : എന്തിനാണ് ബ്രാഹ്മണൻ മാരോട് കുശുമ്പ് കാണിക്കുന്നത്? അതിന്റെ ആവശ്യം? ബ്രഹ്മ ദ്വേഷം എന്തിനാണെന്നു മനസ്സിലാകുന്നില്ല.

മറുപടി (ശ്രീനാഥ് ഒജി) : ദ്വേഷമല്ല, ദേഷ്യം വരും...തീര്‍ച്ചയായും വരും...പ്രത്യേകിച്ചും സംവണിച്ചിട്ടുപോലും നിങ്ങളോടൊപ്പമെത്താത്തതിനാല്‍.... നാലുഭാഷ പച്ചവെള്ളം പോലെ പറയുന്ന പാലക്കാടന്‍ അയ്യര്‍മാരുള്ള കേരളത്തില്‍ പിന്നെ കുശാമ്പാതെ എന്താക്കാനാ.... ഇതെന്താ പട്ടരില്‍ പൊട്ടനില്ല എന്നിത്യാദി ചൊല്ലുകള്‍ ഞങ്ങളു കേട്ടിട്ടില്ലെന്നാ വിചാരം....?

മറുപടി (സുവിന്‍ലാല്‍ സോനു) : ബ്രഹ്മം എന്താണ് എന്ന് അറിഞ്ഞവർ അത് ദ്വേഷിക്കുന്നവരെ പറ്റി ഓർത്ത് വികാര വിക്ഷോപം നടത്താറില്ലല്ലോ ജീ.... സ്ഥിതപ്രജ്ഞർ ആയി ഇരിക്കേണ്ടതല്ലേ? ഗീത 4/24 - "ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിർ .......

വിഷ്ണു നമ്പൂതിരി : വികാര വിക്ഷോ ഭ മല്ല എന്താണു കാരണം എന്ന സംശയമാണ്? കാരണമറിഞ്ഞാലേ ഈ തലമുറക്കെങ്കിലും പരിഹരിക്കാനാകൂ അതിനുള്ള അന്വേഷണമാണ് ഇപ്പോൾ 13the ശ്ലോ ക വ്യാഖ്യാനത്തിലാണതിന്റെ ആവശ്യം വരിക. യം പ്ര (വ ജന്ത മുപേതമനുപേത കൃത്യം ദ്വൈപായ നോ വിരഹ കാ തര ആജു ഹാവ പുത്രേ തി തന്മയതയാ". വ്യാസൻപോലും പല സന്ദർഭത്തിലും ഇത്തരം അഭിപ്രായപ്രകടനം നടത്താറുണ്ട് / ഭഗവാൻ കൃഷ്ണനും ധാർമ്മിക രോഷം കൊള്ളാറുണ്ട് ഇന്ദ്രിയ നിഗ്രഹമുള്ള മാമുനിമാരിൽ നിന്നും മാനിഷാദാദി ശാപവചസ്സുകൾ ഉണ്ടായിട്ടുണ്ട്. ക്ഷേത്രത്തിലെ സ്ഥിതപ്രജ്ഞ പ്രതീകമായ ശിലാവിഗ്രഹത്തിനും വികാരമുണ്ടാകുന്ന പ്രതിഭാസമുണ്ടാകാറുണ്ട്. (അതിനാണ് അത്ഭുത ശാന്തിക്രിയ) ആ സാഹചര്യത്തിലേക്ക് ബ്രഹ്മജ്ഞരെ എത്തിക്കുന്നത് വായിൽ കമ്പിട്ട് കടി വാങ്ങുംമ്പോലെ സമൂഹത്തിന്റെ മൂല്യശോഷണത്തിന്റെ ധർമ്മച്യു തി യു ടെ പരമകാഷ്ഠയാണ്

മനോജ് വി: ജാതിയെ വിടാം ചർച്ചയിലേക്ക് കടക്കാം. പഴയ കാലമല്ലിത്.  ഗ്രഹനിലയിൽ ജ്യോതിഷം പഠിക്കാനുള്ള യോഗം ( നിയോഗം ) ഉള്ളവൻ ബ്രാഹ്മണൻ മുതൽ ശൂദ്രൻ വരെ നീണ്ട് കിടക്കുമ്പോൾ അവിടെ ജാതീയതയ്ക്ക് എന്ത് പ്രസക്തി? ജാതയല്ല ബ്രാഹ്മണന്‍ എന്ന വര്‍ണമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്.

ശ്രീനാഥ് ഒജി: ചന്ദ്രഹരിജിയെപ്പോലുള്ളവര്‍ ബ്രാഹ്മണരെ തെറിവിളിക്കുമ്പോള്‍ വിഷ്ണുനമ്പൂതിരിയെപ്പോലുള്ളവര്‍ക്ക് പലപ്പോഴും ഹാലിളകാറുണ്ട്. എനിക്കുപറയാനുള്ളത് -

1) ജ്യോതിഷാദി വിജ്ഞാനത്തിന്റെ തെളിവുകള്‍ കഷ്ടിയായ ദ്രാവിഡോല്‍പത്തി, പ്രാദേശികഭാഷോല്‍പത്തി, താന്ത്രികോല്‍പത്തി തുടങ്ങിയ വിഷയങ്ങളില്‍ തനത് അന്വേഷണം നടത്തുന്നവരാണ് ചന്ദ്രഹരിയെപ്പോലുള്ളവര്‍. കോപം, ക്ഷമാഹീനത, തെറിവിളി, തീവ്രത, പ്രതിപക്ഷബഹുമാനമില്ലായ്മ തുടങ്ങിയ ഒട്ടനേകം ദോഷങ്ങളുള്ളപ്പോള്‍ പോലും ദുര്‍ബലന്റെ ആശാകേന്ദ്രമായ വാദങ്ങളാണ് അവരുടേത്. ഈയൊരു കാഴ്ചപ്പാടില്‍ ചന്ദ്രഹര്യാദിപ്രഭൃതികളെ അഭിനന്ദിക്കാന്‍കൂടി വിഷ്ണുനമ്പൂതിരിപ്രഭൃതികള്‍ ശീലിക്കേണ്ടതുണ്ട്.

2) ജ്യോതിഷാദി വിജ്ഞാനത്തിന്റെ സംസ്കൃതോല്‍പത്തി, വൈദികോല്‍പത്തി, ആര്യോല്‍പത്തി തുടങ്ങിയവ വളരെ ശക്തമായ അടിത്തറയുള്ളവയും തെളിവുകള്‍ ധാരാളം ഉള്ളവയുമായ വാദമുഖങ്ങളാണ്. അതുകൊണ്ട് ശക്തന്റെ വക്കീലാണ് താങ്കളെപ്പോലുള്ളവര്‍. ഇവയെക്കെതിരെ വാദിക്കുന്നവര്‍ താങ്കളെപ്പോലുള്ളവരെ ഈ പക്ഷത്തിന്റെ ആളാക്കുമ്പോള്‍ വാസ്തവത്തില്‍ (അവരുപയോഗിക്കുന്ന വാക്കുകള്‍ എന്തായിരുന്നാല്‍ക്കൂടി, തെറിയായിരുന്നാല്‍ക്കൂടി) താങ്കള്‍ വാസ്തവത്തില്‍ ബഹുമാനിക്കപ്പെടുകയാണ്. ആഢ്യമായ ഒരു സംസ്കൃതിയുടെ പക്ഷം ചേര്‍ന്നുനില്‍ക്കാനുള്ള അവസരം താങ്കള്‍ക്ക് ലഭിക്കുകയാണ്.

അതുകൊണ്ടുതന്നെ വിഷ്ണുനമ്പൂതിരി പ്രഭൃതികള്‍ക്ക് ഇത്തരം സംവാദങ്ങളില്‍ ദേഷ്യം തോന്നേണ്ടകാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഈ രണ്ടു കൂട്ടത്തിലും ഉള്‍പ്പെട്ടുവരുന്നവനല്ല. തെളിവുകള്‍ ഏവിടെയാണോ അനുകൂലമായിട്ടുള്ളത് ഞാന്‍ അങ്ങോട്ടു ചായും - അത് എന്റെ യുക്തി. കൂടാതെ ദുര്‍ബലന്റെ കൂടെക്കൂടുക എന്നൊരു സ്വാഭാവികത്വരയും എനിക്കുണ്ട് - അത് എന്റെ ഹൃദയം. ഇതു രണ്ടും ചേരുമ്പോഴാണ് ഞാനെന്നതിനാല്‍ ഞാന്‍ മധ്യവര്‍ത്തിയാണ്.

ദൈവാധീനം ജഗത് സർവ്വം മന്ത്രാധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്മണാധീനം ബ്രാഹഹ്മണോ മമ ദൈവതം .

ഋഗ്വേദം -ബൃഹദാരണ്യക-

ബ്രാഹ്മണൻ എന്ന പദത്തിന് പൂണൂലിട്ടവൻ എന്നല്ലല്ലോ അർത്ഥം' പുരുഷസൂക്തത്തിൽ മുഖത്തെ ബന്ധിപ്പിച്ചാണ് പറഞ്ഞത്.രാജോ ബാഹു ന്യജയത - ഇപ്രകാരം ഓരോ പ്രവർത്തിയും ചെയ്യുന്നതിലേക്കാണ് സൂചിപ്പിക്കുന്നത് എന്നാണ് എന്റെ യുക്തി' ആകയാൽ മേധാശക്തി ഉപയോഗിച്ച് ചെയ്യേണ്ടവയിൽപ്പെടുന്നു ജ്യോതിഷം' മേധശരിയാവണമെങ്കിൽ ജീവിതചര്യ ശരിയാവണം' അതിനുള്ള ചിട്ടവട്ടങ്ങളെക്കൂടി ബ്രാഹ്മണത്വത്തിൽപ്പെടുത്തി ക്കാണാം.അല്ലങ്കിൽ കൂക്കണിയാർക്ക് ഉപദേശിക്കാനോ "മ്ലേച്ഛാ ഹി യവനാ സ്തേഷു ....." എന്നൊന്നും വരില്ലല്ലോ ഇത് എന്റെ മാത്രം അഭിപ്രായമാണ് ശരിയാകാം ചിലപ്പൊ വിഡ്ഢിത്തരവും ആകാം.

ഇതിപ്പോ ശ്രീ ശങ്കരാചാര്യസ്വാമികളോട് വേടനായ് വന്ന ഭഗവാൻ ശിവൻ ദേഹം മാറണോ ദേഹിമാറണോ എന്ന് ചോദിച്ചപോലായി. അറിവുള്ളവരേ ബ്രാഹ്മണരായിക്കരുതിയാൽ വഴക്കാല്ലല്ലോ ?ഗായത്രീമന്ത്ര ദൃഷ്ടാവായ വിശ്വാമിത്രനും യാദവകുലജാതനായ ശ്രീകൃഷ്ണനുംഒക്കെ കുലംനോക്കിയല്ലല്ലോ ?ലോകം ആരാധിക്കുന്നത്. പറയി പെറ്റ പന്തിരുകുലത്തിൽ ബ്രാഹ്ണരേകാണണം പെറ്റത് പറയസ്ത്രീ ആണ് എന്നോർത്താൽ നമ്മുടെ ജാതിചിന്ത മാറിനിൽക്കും.

ആരാണ് ബ്രാഹ്മണന്‍? ബ്രാഹ്മണവര്‍ണമാണ് കര്‍മ്മസിദ്ധമാണ് ബ്രാഹ്മണ്യം.

ഇതിപ്പോ ഗുരു ആരെന്ന് നാം ചര്‍ച്ച ചെയ്തതുപോലെ ആയല്ലോ! ആത്മീയഗുരുവാണെന്നായിരുന്നു പ്രഥമപക്ഷം, ചര്‍ച്ചകഴിഞ്ഞപ്പോള്‍ കണ്ടെത്തിയതോ ആത്മഗുരു (ഉള്ളിലെ ഗുരു) ആണ് പ്രധാനം എന്നും!

വേദകാലത്ത് ജാതിവിഭജനം ഇല്ലാതിരുന്നതിനാലും, വര്‍ണവിഭജനം രൂപപ്പെട്ടതിനാലും, ഗുണകര്‍മവിഭാഗശമാണ് വര്‍ണം എന്നു പറയപ്പെട്ടിട്ടുള്ളതിനാലും, ഏതായാലും ജാതിബ്രാഹ്മണനെയല്ലെ വേദാധികാരിയായി കണക്കാക്കുന്നത് എന്നു വ്യക്തം. വര്‍ണം തൊഴിലിന് അനുസരിച്ചാണോ, അതോ സ്വഭാവത്തിന് അനുസരിച്ചാണോ? തൊഴിലിന് അനുസരിച്ചാണെങ്കില്‍ പഠന-പാഠന-യാഗാദികള്‍ ചെയ്യുന്നവരെല്ലാം അവരുടെ സ്വഭാവം എങ്ങനെയായാലും ബ്രാഹ്മണരാവുമോ? മറിച്ച് സ്വഭാവം നന്നെന്നുവെച്ച് എന്തുതൊഴില്‍ ചെയ്യുന്നവനെയും ബ്രാഹ്മണനായി കരുതുമോ? ആരാണ് ഒരാള്‍ ബ്രാഹ്മണനാണോ അല്ലയോ എന്നെല്ലാം തീരുമാനിക്കുക - സ്വയമോ അതോ മറ്റു വല്ലവരുമോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം പരിഗണിക്കാവുന്നതാണ്.

ബ്രഹ്മജ്ഞാനീതി ബ്രാഹ്മണഃ. (ബ്രഹ്മജ്ഞാനിയാണ് ബ്രാഹ്മണന്‍) എന്ന നിര്‍വ്വചനം ഇവിടെ അപ്രസക്തമാണെന്നത് ഏറെക്കുറെ വ്യക്തമാണ്. ബ്രഹ്മജ്ഞാനിക്ക് പിന്നീട് ജ്യോതിഷം പഠിക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല ആരാണ് ബ്രഹ്മജ്ഞാനി? വേദോപനിഷത്തുക്കളില്‍നിന്ന് തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ കുറെ തത്വചിന്താശകലങ്ങളും സൂക്തങ്ങളും കാണാതെ പഠിച്ചവനോ, അതോ ആത്മജ്ഞാനം ലഭിച്ചവനോ? ഒരാള്‍ ആത്മജ്ഞാനിയാണോ അല്ലയോ എന്നു തീരുമാനിച്ച് അതിനനുസരിച്ച് അയാളെ ബ്രാഹ്മണനെന്നു വിളിക്കണോ വേണ്ടയോ എന്ന് ആരാണ് തീരമാനിക്കുക? ചുരുക്കത്തില്‍ ഈ നിര്‍വചനം അപ്രായോഗികവും ജ്യോതിഷവുമായി ബന്ധമില്ലാത്തതുമാണ്. ഇതല്ല ജ്യോതിഷത്തില്‍ നമുക്ക് ഇവിടെ പ്രസക്തമായ ബ്രാഹ്മണനിര്‍വചനം. പിന്നെ ആരാണ് ബ്രാഹ്മണന്‍?

അഹം ബ്രഹ്മാസ്മി: ...

ഞാനാണ് ബ്രഹ്മം എന്ന് ഇക്കാലത്ത് പറഞ്ഞാൽ , അത് ഒരു അഹങ്കാരിയുടെ ലക്ഷണമായാണ് വിലയിരുത്തുക. ബ്രഹ്മജ്ഞാനമുള്ളവൻ ബ്രാഹ്മണൻ എന്നും പറയുന്നു . അങ്ങനെ വരുമ്പോൾ ആർക്കാണ് ബ്രഹ്മജ്ഞാനമുള്ളത് , എന്താണ് അതറിയുവാനുള്ള അളവ് കോൽ . കേരളത്തിൽ ജാതീയവേർതിരിവുകൾ തുടങ്ങുന്നതിന് മുമ്പായിരിക്കുമോ കുക്കണിയാൾക്ക് ജ്യോതിഷം പഠിക്കാനുള്ള സാഹചര്യം ഉണ്ടായത്. അന്ന് പ്രശ്നമാർഗ്ഗത്തിൽ , ബ്രാഹ്മണന് മാത്രമേ ഇത് പഠിക്കാനുള്ള അധികാരമുള്ളൂ എന്നുകൂടി പറയുന്നുണ്ടെങ്കിൽ , അതിന്റെ നിർവചനം കൂടി ഉണ്ടാവണമല്ലോ ? ആരാണ് ബ്രാഹ്മണൻ . അത് ( ബ്രാഹ്മണ്യം ) എങ്ങനെയാണ് ആർജ്ജിക്കേണ്ടത് . അങ്ങനെയുള്ളവരുടെ ഫല നിരൂപണം മികവിൽ മികച്ചതായിരുന്നോ , അവർ നിഷ്ഠയുള്ള വിനയീ വേദാധ്യായി ആയിരുന്നോ ? ആയിരിക്കാം ....

ബ്രാഹ്മണർക്ക് മാത്രമേ വേദം പഠിക്കാൻ അധികാരമുള്ളൂ അത് പഠിക്കാം ഇത് പഠിക്കരുത് എന്നീ വേർതിരിവ് കൊണ്ട് മാത്രം , എത്ര മാത്രം പ്രഗത്ഭ പണ്ഡിതന്മാരെ ജ്യോതിഷത്തിന് മാത്രമായി നഷ്ടപ്പെട്ടിട്ടുണ്ടാവാം. ഈ ജാതിയതിൽ ഉന്മത്തരായവർ വടക്കൻ കേരളത്തിൽ അല്പം കുറവായിരിക്കണം. രാഘവൻ മാഷ് ദേവസംഗീതമായ ശാസ്ത്രീയ സംഗീതം പഠിച്ച് വലിയ സ്ഥാനമാനങ്ങളും , ആദരവും പിൽക്കാലത്ത് നേടാൻ കഴിഞ്ഞത് ഓർക്കുക . രാഘവൻ മാഷ് ഒരു മുക്കുവ സമുദായാംഗം ആയിരുന്നു. അദ്ധേഹത്തിന് ലഭിച്ചത് പോലുള്ള സൗകര്യങ്ങളും , അത് വഴി ലഭിക്കാവുന്ന ആദരവും മറ്റും ലഭിക്കാതെ പോയവരും വളരെയുണ്ടാവില്ലേ ...

ഭഗവാന്‍റെ പാദമത്രേ ശൂദ്രരാണത്രേ....

അത് ഏറ്റവും ശ്രേഷ്ഠമായ പദമല്ലേ...ഭഗവാന്‍റെ പാദം നമുക്ക് പദം തന്നെ....അഖിലമായ ദേവതാവൃന്ദവും ഋഷിഗണങ്ങളും നമസ്കരിക്കുന്നത് ആ തൃപ്പാദത്തിലാണ്....അവിടുത്തെ ശിരസ്സില്‍ തൊടാന്‍ ആരു അധികാരിയായിരിക്കുന്നു...ബ്രാഹ്മണനും നമിക്കുന്നത് ശൂദ്രപദമായ പാദത്തിലാണ്.

ശമോ ദമസ്തപഃ ശൗചം ക്ഷാന്തിരാര്‍ജ്ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്‍മ്മസ്വഭാവജം.....

ഭഗവദ്ഗീതയില്‍ തന്നെ ഇങ്ങനെ പറയുന്നു...

ഈ ബ്രാഹ്മണ്യം എന്ന ഗുണം ജ്യോതിഷം വൈദ്യം മുതലായത് പഠിക്കാനുള ഏറ്റവും കുറഞ്ഞയോഗ്യത തന്നെയാണ്....തന്നെ സമീപിക്കുന്നവനെ ഭയപ്പെടുത്താതെ അഭയത്തെ കൊടുക്കാനും ഒരു ഗുരുവെ പോലെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുമുള്ള യോഗ്യതയാണ് ഈ ബ്രാഹ്മണ്യം...ശിഷ്യവിത്...അഥവാ ശിഷ്യനെ നന്നായി അറിഞ്ഞവനാകണം....താപഹാരിയും അഥവാ ദുഃഖത്തെ ഹരിക്കുന്നവനുമാകണം....അല്ലാതെ ഈ രണ്ടുപദവും കൂട്ടി വായിച്ച അവസ്ഥയിലേക്ക് അധഃപതിക്കാത്തവനാകണം...അഥവാ ''ശിഷ്യവിത്താപഹാരി'' ആകരുത്...അര്‍ത്ഥം മനസ്സിലായല്ലോ...ശിഷ്യന്‍റെ ധനത്തെ അപഹരിക്കുന്നവനാകരുത്....ഇക്കാലത്ത് രണ്ടാമത് പറഞ്ഞ വിധത്തിലുള്ളവരുടെ എണ്ണം കൂടുതലാണ് എന്ന ആക്ഷേപം ഉള്ളത് കൊണ്ട് ബ്രാഹ്മണ്യം എന്ന പദം അര്‍ത്ഥവത്താണ്...അല്ലാതെ ബ്രഹ്മബന്ധു ബ്രാഹ്മണനല്ല...ഇക്കാലത്ത് തന്നെ സമീപിക്കുന്നയാളുടെ വിത്താപഹാരിയായി മാറിയിരിക്കയാണം ഒരുകൂട്ടം ജ്യോതിഷികളും വൈദ്യന്മാരും....അതിന് കാരണം ബ്രാഹ്മണ്യം അല്പം പോലും തീണ്ടാത്തവരാണ് എന്ന് തന്നെ അറിയണം......

ബ്രാഹ്മണന്‍ ആരാണെന്ന് ചോദിച്ചതിന് പലതും പറഞ്ഞിട്ടുണ്ടെങ്കിലും വേദത്തെ അദ്ധ്യയനം ചെയ്യുന്നവനും അതിന്‍റെ അര്‍ത്ഥജ്ഞാനമുള്ളവനും എന്നര്‍ത്ഥം..

''തദധീതേ തദ്വേദ''.

ബ്രഹ്മത്തെ അറിയുന്നവന്‍ എന്നുമാം...

''ബ്രഹ്മജ്ഞാനീ തു ബ്രാഹ്മണഃ

ബ്രഹ്മവേദ ബ്യഹ്മൈവ ഭവതി''

അതായത് ബ്രാഹ്മണന് മാത്രമെ വേദം നേടാന്‍ പാടുള്ളൂ എന്നതല്ല വേദം അറിയേണ്ടപോലെ അറിഞ്ഞവനാണ് ബ്രാഹ്മണന്‍..വേദം ച്ചാല്‍ വിദ്യ തന്നെ..അറിവ്...അറിവ് നേടേണ്ട പോലെ നേടിയവന്‍...

അല്ലാതെ ബ്രാഹ്മണന് മാത്രമേ വേദം പഠിക്കാന്‍ അധികാരം ഉള്ളൂ എന്നത് ദുര്‍വ്യാഖ്യാനമാണ് എന്ന് ചിന്തിക്കാന്‍ ന്യായങ്ങളനവധി...

ചാതുര്‍വര്‍ണ്ണ്യം മയാ സ്രഷ്ടം ഗുണകര്‍മ്മവിഭാഗശഃ

അതായത് വ്യക്തികളുടെ,കര്‍മ്മങ്ങളുടെ ഗുണങ്ങളെ അഥവാ സ്വഭാവങ്ങള്‍ക്കനുസരിച്ച് വര്‍ണ്ണങ്ങളെ വിഭജിച്ചു എന്ന് ഭഗവന്‍ കൃഷ്ണന്‍ തന്നെ പറഞ്ഞതായിട്ട് വേദങ്ങളെ വ്യസിച്ച വ്യാസന്‍ തന്നെ സാക്ഷി പറയുന്നതിന് കാരണമെന്താണ്.

വ്യക്തമല്ലേ മാതാപിതാക്കളുടെ ഗുണം നോക്കിയല്ല വര്‍ണ്ണങ്ങളെ നിശ്ചയിച്ചത് എന്നതിന് ഭഗവദ്ഗീതയെക്കാള്‍ നല്ല തെളിവ് വേറെ വേണം എന്നില്ല...അത് കൊണ്ട് തന്നെ

ശമോ ദമസ്തപഃ ശൗചം ക്ഷാന്തിരാര്‍ജ്ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകര്‍മ്മസ്വഭാവജം.....

ഭഗവദ്ഗീതയില്‍ തന്നെ ഇങ്ങനെ പറയുന്നു...

ഈ ഗുണങ്ങളോട് കൂടിയവന്‍ വേദത്തെ അറിയണം...അല്ലെങ്കില്‍ അതിനെ പിഴപ്പിക്കും....വയറ്റിപ്പിഴപ്പാണെന്ന് പറയുകയും ചെയ്യും....ഇന്ന് ഈ യോഗ്യതകള്‍ പലതുമില്ലാതെ ചെയ്യുന്ന കുറേ ആളുകള്‍ ഇത് കൈകാര്യം ചെയ്യുന്ധത് കൊണ്ടാണ് ജ്യോതിഷം വേദത്തിന്‍റെ അംഗമാണോ എന്ന് സംശയം ചിലയിടങ്ങളില്‍ ഉദയം ചെയ് തത്.

ജ്യോതിഷം,വൈദ്യം മുതലായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മേല്‍പറഞ്ഞ ബ്രാഹ്മണ്യം വേണം എന്ന് തന്നെ വാദിക്കാം....വളരെ വ്യക്തം...ച്ചാല്‍ സംശല്ല്യ..

"ബ്രഹ്മ ജ്ജാനേന ഏവ ബ്രാഹ്മണ " എന്നാണല്ലോ! ബ്രഹ്മജ്ഞാനേന ബ്രാഹ്മണഃ, അഥവാ ബ്രഹ്മജ്ഞാനീതി ബ്രാഹ്മണഃ - ആ നിര്‍വചനം ജ്യോതിഷപഠനത്തില്‍ പ്രസക്തമല്ല... ബ്രഹ്മജ്ഞാനി ജ്യോതിഷം പഠിക്കേണ്ട ആവശ്യമില്ല... അവര്‍ക്കുവേണ്ടിയുള്ളതുമല്ല ജ്യോതിഷം.. ജ്യോതിഷം വേദാംഗം അല്ലെ? ജി ബ്രഹ്മജ്ഞാനി എന്തിനാടോ വേദം പഠിക്കുന്നത്? അവര്‍ക്കാ വേദം തോന്നുക! അവര്‍ വേദകര്‍ത്താക്കളാണ് വേദപഠിതാക്കളല്ല.... :) <3 ശ്രീകൃഷ്ണന്‍ വേദം പഠിക്കേണ്ടതില്ല, ശ്രീകൃഷ്ണന്‍  പറയുന്നതാണ് വേദം. ടry.... ഇപ്പോ ടെക്നിക്ക് പിടി കിട്ടി.

ബ്രഹ്മസാക്ഷാൽകാരം നേടിയവർ ,ജീവൻ മുക്തന്മാർ -ഒന്നും പഠിക്കേണ്ടതില്ല/

ബ്രഹ്മജ്ഞാനം പ്രഥമം പുരസ്താൽ --

ബ്രഹ്മയ്വഭൂതാനാം ജ്യേഷ്ഠം

തേന കോർഹതി സ്പർദ്ധിതും -

എല്ലാത്തിന്റെയും അടിസ്ഥാനം എന്ന അറിവാണ് (രണ്ടും വ്യത്യസ്തമാണ്)

എല്ലാ മതാനുശാസനകളും ദുർവ്യാഖ്യാനിക്കപ്പെടുകയായിരുന്നു. അബ്രാഹ്മണർക്ക് വേദം പഠിക്കാനോ കേൾക്കാനോ പാടില്ല. അങ്ങനെവന്നാൽ അവന്റെ ചെവിയിൽ ഈയ്യ മുരുക്കി ഒഴിക്കണം .....

മുസ്ലിം വിഭാഗങ്ങളിലെ ഉന്നത കുലജാതരായ ഖുറൈഷികൾ,

അവരുടെ സുന്ദരികളായ ഭാര്യമാരെ സംരക്ഷിക്കാനാണ് പർദ്ദയിലാക്കി കൊണ്ട് നടന്നിരുന്നത് . ഇന്നത് മുസ്ലിം വിഭാഗത്തിന്റെ മുഴുവൻ ആചാരമായി . കൃസ്ത്യൻ വിഭാഗത്തിൽ വീഞ്ഞിന്റെ സ്വാധീനവും ഇതുപോലെ തന്നെ ....

ചുരുക്കത്തിൽ സദുദ്ദേശത്തോടെയുള്ള പലതും ദുരാഗ്രാഹികളായവർ വളച്ചൊടിച്ച് വികലമാക്കുകയായിരുന്നു.

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും

ചോര തന്നെ കൊതുകിന്ന് കൗതുകം "

- എന്ന കവിവാക്യം പോലെ .....

അജ്ഞാനം തന്നെ എല്ലാ ദോഷങ്ങള്‍ക്കും കാരണം...അറിവുള്ളവര്‍ എവിടെയാണ് ബഹുമാനിക്കപ്പെടാതിരു്ന്നിട്ടുള്ളത്....

മ്ലേച്ചാഹി യവനസ്തേഷു എന്ന പ്രമാണം മേല്‍പറഞ്ഞ ബ്രാഹ്മണനിര്‍വചനം ശരി വെക്കുന്നു.....അറിവുള്ളവന്‍ ബ്രാഹ്മണന്‍...പിന്നെ അവന്‍ ബ്രഹ്മചാരി കൂടിയായാല്‍ അതികേമം

Celebrate and don't celebate...! ബ്രഹ്മമാര്‍ഗത്തില്‍ ചരിക്കുന്നവനാരോ അവനാണ് ബ്രഹ്മചാരി... വിദ്യാര്‍ത്ഥിയാണ് ബ്രഹ്മചാരി, എല്ലാതെ ലൈംഗികതവര്‍ജ്ജിക്കാന്‍ ശ്രമിച്ചു പ്രാന്താവുന്നവനല്ല... വിദ്യാഭ്യാസത്തില്‍ ശ്രദ്ധിച്ചാല്‍ ലൈംഗികതാല്‍പര്യം (താല്‍ക്കാലികമായി) കൊഴിഞ്ഞുപോവും എന്നതു മറ്റൊരു കാര്യം.... :) <3 വിദ്യാര്‍ജ്ജനത്തില്‍ സ്വാഭാവികതാല്‍പര്യം ഉണ്ടാവുകയാണ് വേണ്ടത്... മറ്റെല്ലാം അപ്രധാനം...

ബ്രഹ്മചാരീ എന്നാല്‍ ബ്രഹ്മത്തെ ചരിക്കുന്നവന്‍.ബ്രഹ്മം എന്നാല്‍ പ്രജ്ഞാനം....അഥവാ വേദം എന്ന് തന്നെ...വേദാദ്ധ്യയനത്തിനായി കൊണ്ടുള്ള വ്രതവും ഉപചാരാല്‍ ബ്രഹ്മം തന്നെ.ആ വ്രതത്തെ ആചരിക്ക ശീലമായിട്ടുള്ളവന്‍ എന്ന് ശബ്ദാര്‍ത്ഥം.അല്ലെങ്കില്‍ ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നും ജ്ഞാനമെന്നും അര്‍ത്ഥം,അവയെ സമ്പാദിക്കുന്നവന്‍ എന്നര്‍ത്ഥം...ആവശ്യകേ ണിനിഃ

അതിനെ ഉപാസിക്കുന്നവന്‍ എന്നര്‍ത്ഥം കല്‍പിച്ചാല്‍ അതില്‍ തന്നെ മുഴുകി മറ്റൊന്നും ചിന്തിക്കാത്തവന്‍,അതില്‍ മുഴുകിയധന്‍....ജ്ഞാനം എന്നാല്‍ തന്നെ പരമാര്‍ത്ഥജ്ഞാനം...സത്യജ്ഞാനം....ഞാന്‍ ആരാണ് എന്ന് കണ്ടെത്തല്‍...അതിനായുള്ള മുഴുകല്‍ തന്നെ...(പിന്നെ ആ സമയം വേറെ എന്ത് ചിന്തിക്കാന്‍)

നമുക്കിത് അനുഭവം തന്നെയല്ലേ...ശാസ്ത്രചിന്തയില്‍ മുഴുകിയവന് കാലം,ദേശം എല്ലാം അനുഭവമല്ലാത്തതാകുന്നു....

വെറും വിദ്യാര്‍ത്ഥി ബ്രഹ്മചാരിയല്ല.....ഗവേഷണവിദ്യാര്‍ത്ഥിയാകാം....

ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ തീരെ ബ്രഹ്മചാരികളല്ല...സ്വാര്‍ത്ഥതമാത്രം ചിന്തിച്ച് പുസ്തകം വിഴുങ്ങുന്നവര്‍...ഏത് അവയവത്തിന് രോഗം വന്ന് ചികില്‍സിക്കുമ്പോഴാണ് ഏറ്റവും പണമീടാക്കാന്‍ പറ്റുന്നത് അതിനെ പഠിക്കാം എന്ന് തീരുമാനമെടുത്ത മാതാപിതാക്കളുടെ മക്കള്‍....അവരെ ബ്രഹ്മചാരി എന്നല്ല ഭ്രമചാരികള്‍ എന്നല്ലേ വിളിക്കേണ്ടത്

(നെറ്റും Android Phone ഉം വന്നതോടെ പഠനത്തിന്റെ സ്വഭാവം തന്നെ മാറി. സൗഹൃദങ്ങൾ , ബന്ധങ്ങൾ എല്ലാം മാറിമറഞ്ഞു. In short ഈ ചര്‍ച്ച പ്രയോജനപ്രദമാണെന്നര്‍ത്ഥം!)

മറുപടി പറയപ്പെടേണ്ടതായ മറ്റൊരു ചോദ്യം ആരാണ് ബ്രാഹ്മണന്‍ എന്നതാണ്. ഇതേക്കുറിച്ച് പറയാം.

ഈ ശാസ്ത്രം പഠിക്കാനുള്ള അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമാണ് എന്നു പറഞ്ഞുവല്ലോ. ബ്രാഹ്മണത്വം ജന്മംകൊണ്ടു ലഭിക്കുന്നതല്ല, കര്‍മ്മസിദ്ധമാണ്. അദ്ധ്യാത്മികബുദ്ധിയും സ്വഭാവശുദ്ധിയുമാണ് ബ്രാഹ്മണത്വത്തിന്റെ അളവുകോല്‍.

ന കുലേന ജാത്യാ വാ ക്രിയഭിഃ ബ്രാഹ്മണോ ഭവേല്‍
ചണ്ഡാലോപി ഹി വൃത്തസ്ഥോ ബ്രാഹ്മണ സഃ യുധിഷ്ഠിരഃ
ന ചര്‍മ്മണോ ന രക്തസ്യ ന മാംസസ്യ ന ചാസ്ഥിതഃ
ന ജാതിരാത്മനോ ജാതിഃ വ്യവഹാര പ്രകല്‍പിതഃ

- വ്യാസന്‍ (മഹാഭാരതം)

കുലംകൊണ്ടും ജാതികൊണ്ടും ആരും ബ്രാഹ്മണരായിത്തീരുന്നില്ല. പ്രവൃത്തികൊണ്ടു മാത്രമേ ബ്രാഹ്മണത്വം സിദ്ധിക്കുകയുള്ളു. ചണ്ഡാലനായിരുന്നാല്‍ക്കൂടി സദ്‌വൃത്തനാണെങ്കില്‍ അയാള്‍ ബ്രാഹ്മണന്‍ തന്നെയാണ്. തൊലിക്കോ, രക്തത്തിനോ, മാംസത്തിനോ, അസ്ഥിക്കോ ജാതിയില്ല, ആത്മാവിനുമില്ല ജാതി. ലോകവ്യവഹാരത്തില്‍ നിന്നുരുത്തി രിഞ്ഞു വരുന്നതും ഏര്‍പ്പെടുന്ന പ്രവൃത്തികള്‍ക്കനുസരണമായി സങ്കല്‍പിക്കപ്പെടുന്നതും ആയ ഒന്നു മാത്രമാണ് ജാതി.

എങ്ങനെയുള്ളയാളാണ് ബ്രാഹ്മണന്‍ (ഇവിടെ ജ്യോതിശാസ്ത്രം പഠിക്കാന്‍ അര്‍ഹനായ വ്യക്തി) എന്നു സൂര്യഭഗവാന്‍ തന്റെ തേരാളിയായ അരുണനോട് പറഞ്ഞിട്ടുണ്ട്. ആ പദ്യമാണ് താഴെച്ചേര്‍ക്കുന്നത്.

ജിതേന്ദ്രിയായ വിദുഷേ ചിരകാല നിവാസിനേ
ആത്മജ്ഞാനവിദേ സൂത! പ്രകാശ്യം ജ്ഞാനമുത്തമം

- സൂര്യന്‍ (സൂര്യജാതകം)

അല്ലയോ തേരാളീ! ജിതേന്ദ്രിയനും വിദ്വാനും വളരെക്കാലം തന്നോടൊപ്പം വസിക്കുന്നവനും ആത്മജ്ഞാനിയുമായ വ്യക്തിയാണ് ജ്യോതിശാസ്ത്രം പഠിക്കാന്‍ അര്‍ഹന്‍. അഥവാ അയാളാണ് ജ്യോതിശാസ്ത്രം പഠിക്കാന്‍ അര്‍ഹനായ ബ്രാഹ്മണന്‍. അയാള്‍ക്കു മാത്രമേ ഈ ഉത്തമമായ ജ്ഞാനം പകര്‍ന്നു കൊടുക്കാവൂ.

യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദയാ ശ്രുതം
വിദ്യാ വിജ്ഞാനമാസ്തിക്യം ഏതദ് ബ്രാഹ്മണലക്ഷണം

- അജ്ഞാതകര്‍ത്തൃകം

യോഗം, തപസ്സ്, ദമം, ദാനം, സത്യം, ശൗചം, ദയ, ശ്രുതം, വിദ്യ, ജ്ഞാനം, ആസ്തിക്യം എന്നീ സദ്ഗുണങ്ങളാണ് ഉത്തമനായ ബ്രാഹ്മണന്റെ ലക്ഷണം.

യസ്യ യല്ലക്ഷണം പ്രോക്തം പുംസോ വര്‍ണ്ണാഭിവ്യഞ്ജകം
യദന്യത്രാപി ദൃശ്യന്തേ തത്തേനൈവ വിനിര്‍ദ്ദിശേല്‍

- വ്യാസന്‍ (മഹാഭാരതം)

ബ്രഹ്മണര്‍ക്ക് വിധിച്ച ലക്ഷണങ്ങള്‍ ഇതരന്മാരില്‍ കാണുകയാണെങ്കില്‍ അവരെ ബ്രാഹ്മണരായിത്തന്നെ കണക്കാക്കേണ്ടത്.

ഈ തത്വം ജാതി വര്‍ണ്ണം എന്നിവയെക്കുറിച്ചു പറയുമ്പോള്‍ എല്ലായ്‌പോഴും ഓര്‍ത്തുകൊള്ളണം.

അദ്ധ്യേതവ്യം പ്രയത്‌നേന ജ്യോതിശ്ശാസ്ത്രം ദ്വിജോത്തമൈഃ
യല്‍ ജ്ഞാനാല്‍ ധര്‍മ്മമര്‍ത്ഥഞ്ച കാമം മോക്ഷമവാപ്നുയാല്‍

(കാലപ്രകാശിക)

അറിവിന്റെ രണ്ടാം ജന്മം സ്വീകരിച്ച വ്യക്തികള്‍ ഏറെ പ്രയത്‌നിച്ചും ജ്യോതിശ്ശാസ്ത്രം അഭ്യസിക്കണം. ജ്യോതിഷജ്ഞാനം സമാര്‍ജ്ജിക്കുന്നതിലൂടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെന്ന ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളും കൈവരും.

യോഗ്യരായ വ്യക്തികള്‍ ജ്യോതിഷം അഭ്യസിക്കുന്നതിലൂടെ സമൂഹത്തിന് കൈവരുന്ന നന്മയും അളവറ്റതാണ്. സമൂഹത്തിലെ തിന്മകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും, ഐക്യം വളര്‍ത്തുന്നതിനും, മൂല്യവത്തായ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും അവരുടെ സേവനം സഹായിക്കും.

ജ്യോതിഷം വേണ്ടവിധം പഠിച്ചാല്‍ മാത്രം പോര, അങ്ങനെ പഠിച്ചവര്‍ അത് പഠിപ്പിക്കുകയും വേണം.

അധ്യാപനം ബ്രഹ്മയജ്ഞഃ പിതൃയജ്ഞം തു തര്‍പ്പണം
ദോവോ ഹോമോ ബലിര്‍ ഭൂതോ നൃയജ്ഞം അതിഥിപൂജനം

- അജ്ഞാതകര്‍ത്തൃകം

അധ്യാപനം ബ്രഹ്മയജ്ഞമാണ്. തര്‍പ്പണം പിതൃയജ്ഞവും, ഹോമം ദേവയജ്ഞവും, ബലി (ജന്തുജാലങ്ങള്‍ക്ക് ഭക്ഷണം കൊടുക്കല്‍) ഭൂതയജ്ഞവും, അതിഥിപൂജ മനുഷ്യയജ്ഞവും ആണ്. ഇവയെല്ലാം പ്രത്യേകിച്ച് ബ്രഹ്മയജ്ഞം ദൈവജ്ഞര്‍ ചെയ്യേണ്ടതുതന്നെ. അതായത് ഈ മഹത്തായ വിജ്ഞാനം അര്‍ഹതയുള്ള ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും വേണം. വിജ്ഞാനം പരമ്പരകള്‍ക്ക് പ്രയോജനപ്പെടേണ്ടതാണ്, അല്ലാതെ ആരുടെയെങ്കിലും മരണത്തോടെ നഷ്ടപ്പെട്ടുപോവേണ്ടതല്ല.

 

ഭാഷാ വിവര്‍ത്തനങ്ങള്‍

ജ്യോതി:, കല്പ ,നിരുക്തങ്ങൾ ശിക്ഷാ,വ്യാകരണങ്ങളും,
ചന്ദോവിചിതി യെന്നാറാണംഗം വേദത്തിനുള്ളത്.

പാദം ഛന്ദസ്സ്' ,ശബ്ദശാസ്ത്രം മുഖം - താൻ, കല്പംകൈകൾ,ജ്യോതിഷംകണ്ണുകൾ താൻ,
മൂക്കായ് ശിക്ഷാ
, ശ്രോത്രമാണാ നിരുക്തം, വേദത്തി േന്റഅംഗമെന്നാം മുനീന്ദ്രർ
കണ്ണായിവേദത്തിനിതല്ലൊ
ശാസ്ത്രം പ്രാധാന്യമംഗത്തിലിതാണ് ചേർച്ച
അംഗങ്ങൾ മറ്റുള്ളവ പൂർണ്ണ മെന്നാൽ കണ്ണില്ലയെന്നാകി ലവൻ പുമാനോ
?

വിഷ്ണു നമ്പൂതിരി

ഈ ശാസ്ത്രം വേദത്തിന്നംഗമെന്നുള്ള കാരണാല്‍
അധികാരം ബ്രാഹ്മണന്നു താനപ്രകാരം പറഞ്ഞിതേ
ജ്യോതിസ്സും കല്പവും കൂടെ നിരുക്തം ശിക്ഷയും വരും
ഛന്ദസ്സും വ്യാകരണോം കൂട്ടി ആറംഗങ്ങള്‍ ശ്രുതിക്കിതേ 

വേദത്തിന്‍ കാലു ഛന്ദസ്സും മുഖമോ ശബ്ദശാസ്ത്രവും
കല്പം കൈകളും ചൊല്ലാം കണ്ണ് ജ്യോതിഷമെന്നതും
മൂക്കുകള്‍ ശിക്ഷയെന്നതും കാതോ ചൊല്ലാം നിരുക്തവും
വേദത്തില്‍ ദേഹമോര്‍ത്തീടില്‍ ആറംഗങ്ങളീവിധം
ഇപ്രകാരം പറഞ്ഞീതു മുനികള്‍ സൗകര്യത്തിനായ് 

ദേഹത്തില്‍ കണ്ണുപോലത്രേ പ്രധാന്യം ജ്യോതിഷത്തിനും
പൂര്‍ണ്ണദേഹമതുണ്ടാകില്‍ കണ്ണില്ലാതെന്തു പൗരുഷം 

  ചന്ദ്രകുമാര്‍ മുല്ലച്ചേരി

ജ്യോതിഷം കല്പം നിരുക്തം ശിക്ഷാ വ്യാകരണം പിന്നെ
ഛന്ദസ്സെന്നിവയാറത്രേ വേദത്തിന്‍ ഷഡംഗങ്ങള്‍ ......

പാദം ഛന്ദസ്സു, വായ വ്യാകരണം, കൈകള്‍ കല്‍പം, ജ്യോതിഷം നേത്രമത്രേ,
മൂക്ക് ശിക്ഷാശാസ്ത്രം
, ചെവികള്‍ നിരുക്തം, വേദാംഗമിവയെന്നോതുന്നൂ മുനീന്ദ്രന്മാര്‍....

വേദനേത്രമതാണീശാസ്ത്രം എന്നത്രേ ചൊല്ലുന്നൂ ചിലര്‍
അംഗങ്ങളില്‍ പ്രധാനം താന്‍ നേത്രമെന്നു സതാം മതം
അംഗങ്ങള്‍ മറ്റുള്ളതുണ്ടെന്നിരിക്കിലും കണ്ണില്ലയെങ്കില്‍
പരിപൂര്‍ണനല്ലാ
, അപൂര്‍ണനത്രേ അവനെന്നു ചൊല്ലിടാം

  ശ്രീനാഥ് ഒജി

 

You are not authorised to post comments.

Comments powered by CComment