(ഇതേക്കുറിച്ച് കേരളജ്യോതിഷം FB ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം.)
സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:
ഈ വിഷുക്കണി ഒരുക്കേണ്ട വിധം എങ്ങനെയാണ്, എന്തൊക്കെ സാധനങ്ങളാണ് ഒരുക്കേണ്ടത്? ഭാഷാ ശ്ലോകങ്ങൾ എന്തെങ്കിലുമുണ്ടോ.... ജ്യോതിഷ പരമായിട്ടും ഏതെങ്കിലും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല... എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു...
അനില്‍ കാടൂരാന്‍:
വാട്സ്ആപ്പില്‍ അയച്ചുകിട്ടിയൊരു മെസേജ് താഴെച്ചേര്‍ക്കുന്നു:
കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.
*ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്.*കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.
ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.
സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.
*ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.* ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. *ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്.* കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.
*കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.*
തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.
*ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു*
പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.
ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. *ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.
സല്‍ഗുണന്‍ പെരിങ്ങാട്ടൂര്‍:
ചേലുള്ള ചക്കയൊന്നതിൻ ചാരേ വെള്ളരിയും, ദർപ്പണം വസനം പിന്നെ
പൊൻനാണയം പഞ്ചങ്ങളുമഞ്ചു തിരിയിട്ട നിലവിളക്കും നല്ലോ-
രോട്ടുരുളിയിൽ ഉണ്ണിയപ്പമോടൊപ്പം കണിക്കൊന്നപ്പൂക്കളും
പലകമേൽ നിരത്തിയ വരാടികയും കണ്ടു കണികണ്ടുണരും......
- സല്‍ഗുണന്‍ പാങ്ങാട്ടൂര്‍
.ബാക്കി എനിക്കറിയlല്ല... നിങ്ങ ആരെങ്കിലും പൂരിപ്പിക്കിൻ.....
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
തിരിയഞ്ചുമിട്ടൊരു വിളക്ക് കൊളുത്തിടേണം
കീഴെയൊരോട്ടുരുളിയിലപ്പമതു നിറച്ചൂ വേണം
നെല്ലും അരിയും നിറച്ചുള്ളൊരു നാഴിവെച്ചും
സ്വര്‍ണ്ണം പണം ദര്‍പ്പണം പട്ടുചേല
ഇണചേര്‍ന്നൊരു മാങ്ങവെച്ചു-
മിണചേര്‍ത്തൊരുനാളികേരം
ചക്ക,പഴം,വെള്ളരി,മറ്റു ധാന്യം
നല്ലൊരുമണ്‍കലമതു നിറച്ചു വെച്ചും
നല്ലൊരു വട്ട,കണിക്കൊന്നയും മോദമോടെ
ചേലൊത്തൊരുകൃഷ്ണവിഗ്രഹമൊക്കെവേണം
എന്നിട്ടുണര്‍ന്നു വിഷുവന്നൊരു സന്മുഹൂര്‍ത്തെ
ചിത്തം തെളിഞ്ഞു മുദാ കണി കണ്ടിടേണം
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
മംഗലം കളരിക്കല്‍ വിജയരാഘവന്‍:
ശുദ്ധം തണ്ടുല വെള്ളരിക്ക ഫലവും കണ്ണാടിയും സ്വർണ്ണവും
ദീപം കോടിയും നാണ്ണ്യധാന്ന്യസഹിതം പൂ കൊന്ന ലംങ്കാരവും
താംബൂലീദള കിണ്ടി ഓട്ടുരുളിയും കൃഷ്ണാദി ഗോള ശില
ഭദ്രം ദീപമതും വിളങ്ങു സദസാ പൂർവ്വാഹ്ന ദൃശ്യേ കണി.
- മംഗലം കളരിക്കല്‍ വിജയരാഘവന്‍
സൂപ്പര്‍, നന്നായിട്ടുണ്ട്, മനോഹരം എന്നിത്യാദി ആശംസകള്‍ കേട്ട് കവികള്‍ മൂവരും പുളകിതഗാത്രരായി.
ശ്രീനാഥ് ഒജി:
വൈലോപ്പിള്ളി തന്റെ വിഷുക്കണിയോര്‍മ്മ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
വെള്ളിപോല്‍ വിളങ്ങുന്നോരോട്ടുരുളിയും കണി-
വെള്ളരിക്കയും തേങ്ങാമുറികള്‍ തിരികളും
കൊന്നയും പൊന്നും ചാര്‍ത്തിച്ചിരിക്കും മഹാലക്ഷ്‌മി
തന്നുടെ കണ്ണാടിയും ഞൊറിഞ്ഞ കരമുണ്ടും,
അരി കുങ്കുമച്ചെപ്പും, ഐശ്വര്യ മഹാറാണി-
ക്കരങ്ങു ചമയ്‌ക്കുവാനമ്മയ്‌ക്കു വശം പണ്ടേ.
- വൈലോപ്പിള്ളി
എന്നിങ്ങനെയാണ് മഹാകവി വൈലോപ്പിള്ളി തന്റെ ബാല്യകാലത്തെ വിഷുക്കണിയോര്‍മ്മകള്‍ വരച്ചിടുന്നത്.
വിജയാമേനോന്‍:
നമ്മുടെ കൊച്ചുകേരളത്തിൽ ഓരോ കാലത്തും ഓരോ വിഭവങ്ങൾ കൃഷി വിളവുണ്ടാകും. ചിങ്ങമായാൽ കൊയ്ത്തു കഴിഞ്ഞ നെല്ല് നിറഞ്ഞ വീടു്, നേന്ത്രക്കായും ചേനയും വിളവെടുക്കുന്ന കാലം. അതുപോലെ മത്തങ്ങ മുതലായ നടുതലയും. മേടം മാങ്ങ, ചക്ക, പച്ചക്കറികൾ ( മുരിങ്ങയ്ക്ക പടവലങ്ങാ വെളരിക്ക) ധാരാളം ഉണ്ടാകുന്ന കാലം. മേടം സൂര്യൻ തലക്കു മുകളിൽ വരുന്നു . അപ്പോൾ വർഷാദ്യമായി കണക്കാക്കുന്നു. വർഷം മുഴുവൻ ധ ന ധാന്യാദികൾ സുഭിക്ഷമായി ലഭിക്കണേ എന്ന പ്രാർത്ഥനയോടെ ഇതെല്ലാം കൂട്ടി വച്ച് രാത്രി കിടന്നുറങ്ങും,രാവിലെ ആദ്യകാഴ്ച ശുഭ ദായകമാകുവാൻ വേണ്ടി. കണി കണ്ടുണരുമ്പോൾ, കുടുബത്തിലും പുറമേയും കൃഷിയിലും മറ്റും സഹായിച്ച കുടുംബാംഗങ്ങൾക്കും സഹായികൾക്കും കാർണ വരുടെ വക ഓരോ പൊൻനാണയവും. വീട്ടിലുള്ളവർക്കും മക്കൾക്കും മാത്രമല്ല, വിഷുക്കണി വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കും ഉണ്ടു്. തൊഴുത്തിലും ആട്ടിൻ കൂട്ടിലും നായ കൂട്ടിലും വരെ കണികാണിക്കും.പാൽകാരൻ, പത്രക്കാരൻ, മുടി മുറിക്കുന്നവൻ, തുണി അലക്കുന്നവൻ എന്നു വേണ്ട എല്ലാവർക്കും വിഷുക്കൈനീട്ടം കൊടുക്കുമായിരുന്നു.
(കേരളജ്യോതിഷം ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയെ അവലംബിച്ചാണ് ഈ ലേഖനം)
വിജയേച്ചിക്കുള്ള ആശംസ
വിജയാമേനോന്‍ സ്വന്തം പ്രൌഫൈല്‍ പിക്ചറായി ഒരു പുതിയ ഫോട്ടോ Upload ചെയ്തു. ഉടന്‍ വന്നു അതിനെ വര്‍ണിച്ച് ശ്ലോകങ്ങളുടെ ഒരു പെരുമഴക്കാലം! വിജയേച്ചിയുടെ ഫോട്ടോ താഴെച്ചേര്‍ക്കുന്നു.

വിജയേച്ചിയെ (Vijaya Menon) വര്‍ണിച്ച് വിഷ്ണു നമ്പൂതിരി (Vishnu Namboodiri) എഴുതിയ ശ്ലോകം.
പ്രൗഢത്വം വെളിവാക്കു മാമുഖമതിൽ സ്നേഹാർദ്രമന്ദസ്മിതം
ചേരും കണ്ണട ചേർന്ന കണ്ണിലലിയുന്നാ മാതൃവാത്സല്യമേ!
ജ്യോതിശ്ശാസ്ത്ര പയോധി നീന്തിയതിലെ ക്ഷീരം സ്വശിഷ്യോത്തമർ-
ക്കേകും വാണി മരാളമായ വിജയച്ചേച്ചീ നവാശംസകൾ!
- വിഷ്ണുനമ്പൂതിരി
വൃത്തം: ശാർദ്ദൂലവിക്രീഡിതം
NB, പയസ്സ് = പാല്, വെള്ളം. പയോധി = കടൽ, പാൽക്കടൽ
ജ്യോതിശാസ്ത്രമാകുന്ന പാലും വെള്ളവും ചേർന്ന കടലിൽ നിന്ന് തന്റെ ശിഷ്യരിൽ നല്ലവർക്ക് പ്രത്യേകം പാലു തന്നെ കൊടുക്കുന്ന മരാളം = ഹംസം അരയന്നം ആണ് കഥാനായിക എന്നാവാം. കവി ഉദ്ദേശിച്ചത് - അരയന്നം പാൽ വെള്ളത്തിൽ നിന്ന് പാൽ മാത്രം എടുക്കാൻ കഴിവുണ്ടത്രേ!
മേല്‍ക്കാണിച്ച വര്‍ണനയ്ക്ക് നന്നായിരിക്കുന്നു, അതിമനോഹരം, വളരെ നന്നായിട്ടുണ്ട്, ഗംഭീരം എന്നിങ്ങനെ ഒട്ടേറെ അഭിനന്ദനങ്ങള്‍ കിട്ടി. ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളും ഉണ്ടായി.
വിനോദ് കെസി: സഗണം തികയ്ക്കാനായിരിക്കുമോ വാണീ മരാളം എന്നെഴുതാതെ വാണി മരാളം എന്നാക്കിയത്... എന്തായാലും കവിത ഭേഷായിരിക്കുന്നൂ..
വിഷ്ണുനമ്പൂതിരി: സംസ്കൃതമല്ലാത്തതു കൊണ്ട് അങ്ങനെ ഒരു കടുംകൈ ചെയ്യേണ്ടി വന്നു "ക്കേകുന്നോരു മരാളമായ " എന്നാ ഉദ്ദേശിച്ചത് വാഗ്വിലാസഹംസ മായാൽ സ്വല്പം കൂടി നന്നാകുമെന്നു തോന്നി.
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
മുത്തും ഒത്തൊരു രത്നഹാരവുമണിയിച്ചൊന്നായി പൊന്നാടയും
ചാര്‍ത്തി ചേര്‍ത്തൊരു വര്‍ണ്ണശോഭ നിറയും ചിത്രം പകര്‍ത്തൂ സഖേ
എന്നിട്ടീയൊരു ഗ്രൂപ്പിലായി മികവില്‍ പോസ്റ്റിടിൽ ഞാൻ നല്ലൊരാ-
ലൈക്കും നൽകിയതിൽ നിറഞ്ഞ ഹൃദയപ്പൂച്ചെണ്ടുമൊന്നേകിടാം ….
- ചന്ദ്രകുമാര്‍ മുല്ലച്ചേരി
ശ്രീനാഥ് ഒജി:
അല്ലല്ലൊന്നഥ രണ്ടുമൂന്നുനിരയായ് ചൊല്ലാര്‍ന്നൊരീ കവിപ്രൌഢരെ-
കൊണ്ടീവണ്ണമിവിടെ കവിതോല്ലാസമോ നറും സദ്യയോ
അല്ലല്ലീ ഗ്രൂപ്പിലീവണ്ണമിവിടെ കവിതോല്ലാസം തിമിര്‍ത്തീടുകില്‍
ഉണ്ടാവും ജനസംശയം ഗ്രൂപ്പെന്തിതെന്നതിനുബദല്‍ നിങ്ങള്‍ തീര്‍ത്തങ്ങുരച്ചീടുക..
ഇതു ജ്യോതിഷചര്‍ച്ചയ്ക്കുള്ള ഗ്രൂപ്പാണോ അതോ സാഹ്യസംവാദത്തിനുള്ള ഗ്രൂപ്പാണോ എന്നാണ് കവിയുടെ സംശയം.
ഇരിക്കട്ടെ എന്റെ വകയും ഒരു വര്‍ണ്ണന.
മുത്തും മാലകള്‍ ചേര്‍ന്നു വിലസും നല്‍ തിടമ്പൊന്നെടുത്ത ഗജ-
വീരന്റെ പ്രൌഢ പ്രഭയ്ക്കൊത്തെഴും നോട്ടം ചിരി ഗാംഭീര്യവും
ആഢ്യത്വം ചേര്‍ന്നുവിലസും മാതൃത്വവും സ്നേഹവും
നോക്കില്‍ നില്‍പ്പിലുമുണ്ടു മമ സുഹൃത് വിജയേച്ചിതന്‍ ചിത്രണം.
- ശ്രീനാഥ് ഒജി
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
(ചന്ദ്രകുമാര്‍ മുല്ലച്ചേരി ശ്രീനാഥിനോട്) നമ്മള്‍ എഴുതിയ രണ്ടിലും അവസാന വരികള്‍ ഒരു....ഇതായില്ല....അതിപ്പൊ അങ്ങനെ മതിയാകും..... എനിക്ക് തോന്നുന്നു പണ്ട് ബാലപ്രബോധിനി, സിദ്ധരൂപം, ശ്രീരാമോദന്തം, അമരം, രഘുവംശം, മേഘസന്ദേശം, കുമാരസംഭവം, മാഘം ഇതെല്ലാം പഠിച്ചാണ് ഏതൊരു വ്യക്തിയും വിദ്യപൂര്‍ത്തിയാക്കുന്നത്. ശേഷം അദ്ധ്യാപനമോ, വൈദ്യമോ, ജ്യോതിഷമോ ഏതും പഠിക്കും. അതുകൊണ്ട് വിദ്യ അഭ്യസിച്ചവരെല്ലാം കവികള്‍ തന്നെ ആയിരുന്നു. ഇന്നിപ്പോള്‍ തറയില്‍ തുടങ്ങി ചെയറില്‍ എത്തിയതിനാല്‍ രണ്ടും കൂടിയ അവസ്ഥയാ!
ശ്രീനാഥ് ഒജി:
വിഷ്ണുനമ്പൂതിരി വൃത്തവും അലങ്കാരവും എല്ലാമെടുത്ത് അമ്മാനമാടുന്ന പണ്ഡിതവരേണ്യ കവിയാണ്. താങ്കളും ഞാനുമാവട്ടെ വെറും താളബോധം മാത്രം കൈമുതലായുള്ള, എന്നാല്‍ കവിതാവാസന ബാധിച്ച പാവങ്ങളും. ഉള്ളതെടുത്തല്ലേ പെരുമാറാനാവൂ, അതിനാല്‍ കുണ്ഡിതം വേണ്ട, അസൂയ വേണേലാവാം.
സല്‍ഗുണന്‍ പാങ്ങാട്ടൂര്‍:
ഒരു അക്ഷര ശ്ലോക സഭ തന്നെ... അതി മനോഹരം....
വിഷ്ണുനമ്പൂതിരി:
ഞാൻ ഹസ്തക്ഷേപം ചെയ്യുകയല്ല. ഇങ്ങനെയിങ്ങനെ കൂവി തെളിയട്ടെ എന്നുകരുതി ഒരു സഹോദരൻ പ്രോത്സാഹിക്കുന്നതായി കരുതണേ!
വീണുംവീണ്ടുമെണീറ്റു മോടി നടകൊണ്ടൊട്ടൊട്ടു വീണും കര--
ഞ്ഞോടിക്കൊണ്ടു ചിരിച്ചു കൊഞ്ചുമൊരു പിഞ്ചോമൽ കവി പൈതലായ്
തോന്നീട്ടാണിവനൊട്ടു കൈ മുറുകുമാറിത്ഥം പിടിക്കുന്നതെ-
ന്നോർത്തിട്ടെന്നൊടുതോന്നൊലാ പരിഭവംവീണ്ടും ശ്രമിക്കേണമേ!
ചന്ദ്രകുമാര്‍ മുല്ലച്ചേരി:
നന്നായിന്നിതുമിപ്രകാരമകമേ തോന്നീതുമെന്‍ ഭാഗ്യമേ
ചൊന്നാലിന്നിതിലൊട്ടുമേ പരിഭവം തോന്നീലയെന്നുള്ളിലും
എന്നാലിത്തിരി കാര്യമായ പദവിന്യാസങ്ങളെന്നാലിനി
ചേരുമ്പോലതു ചേര്‍ത്തീടേണമകമേ മേലില്‍ ചമച്ചീടുകില്‍
വിഷ്ണുനമ്പൂതിരി:
എന്നാലിത്തിരി കാര്യമായ പദവിന്യാസങ്ങളെന്നാലിനി-
ച്ചേരുമ്പോലതു ചേർത്തിടേണമകമേ മേൽ ചമച്ചീടുകിൽ
വിജയാമേനോന്‍:
എനിക്കു വയ്യാ….!
മനോജ് വി:
നമ്മുടെ ഗ്രൂപ്പ് ഒരൊന്നന്നര ഗ്രൂപ്പ് തന്നെ. എത്രയാ കവികൾ ....
വിജയാമേനോന്‍:
ശരിയാണു മനോജ് ജീ.അനിലിന്റെ സാഹിത്യവും ഇവരുടെ കവിതകളും കൂടിച്ചേരുമ്പോൾ നമ്മുടെ ഗ്രൂപ്പ് സർഗ്ഗാത്മകമാകുന്നു…
യദു മേക്കാട്:
നന്നാകുന്നു മുറയ്ക്കു നല്ല ഫലിതം ചേർത്തുള്ള തത്വങ്ങളും
മിന്നീടുന്നിതു മുക്തകങ്ങളണിയുന്നീ ഗ്രൂപ്പു നിർദ്ദോഷമായ്
വന്നീടേണമനർഗ്ഗളം പലരിലും സന്തോഷമേറ്റീടുവാ-
നെന്നാലായതുകോറിടുന്നു സദയം ഉൾക്കൊള്ളുമെന്നാശയാൽ
റീനാ പികെ:
നിങ്ങളൊക്കെ ജ്യോതിഷം വിട്ടോ?!
ശ്രീനാഥ് ഒജി:
പ്രതിഭ കാട്ടാനൊരു സദസ്സുവേണമതു-
കവിതയാകിലെന്തഥ കവടിയാകിലെന്തു്?
കവന-കഥന-മനന വിരുതുകളൂര്‍ജ്ജമാക്കി, സര്‍ഗ്ഗശക്തിയിലൂര്‍ജ്ജമായി,
തുഷ്ടിചേര്‍ന്നുവിളങ്ങിടാം, നാം തുഷ്ടരായി വിളങ്ങിടാം!
വിനോദ് കെസി:
കവടി നോക്കാനൊത്തു ചേർന്നവർ കവിത ചൊല്ലുന്ന കാലമല്ലയോ
കവനവിദ്വാന്മാരേറെയുണ്ടെന്നു കവിയശഃപ്രാർത്ഥിയാമിവനു ബോദ്ധ്യമായ്
ഇതേത്തുടര്‍ന്ന് ശ്രീനാഥ് ഒജിയും വിഷ്ണുനമ്പൂതിരിജിയും ഒന്നിടവിട്ട് ചില ഈരടികള്‍ രചിച്ചു. അവ ഒന്നായി താഴെച്ചേര്‍ക്കുന്നു.
കേരളജ്യോതിഷഗ്രൂപ്പില്‍ വന്നാല്‍ കല്ലും കനകദ്യുതിയാകും..............
പകിടകറക്കും കുമ്പിടിപോലും ദൈവജ്ഞദ്യുതിയാര്‍ജ്ജിക്കും......... (1)
ചിന്താശേഷിയുയർന്നിട്ടവനൊരു ചിന്താമണിയുടെയുടയവനാം
ചിന്തിക്കാത്തൊരു മേഘലയിലുമ ചിന്തകൾ തൻ പെരുമഴ തീർക്കാം..(2)
വാണീദേവി കനിഞ്ഞിട്ടവനുടെ വാണികൾ വീണാനിനദവുമാം
വാണികൾ സത്യമതാകാൻകാവ്യം വാണിക്കർച്ചന മലരാക്കാം.............(3)
വാണീദേവിസരസ്വതിയിവിടെ കളിയാടീടട്ടാവോളം...........
ചിന്താമലരാലര്‍ച്ചന ചെയ്യാന്‍ നിറദീപം പോലടിയങ്ങള്‍.............. (4)
മനോഹരം, ആഹഹ എന്നിത്യാദി ആസ്വാദനോക്തികള്‍ കേട്ട് കവികള്‍ അന്നേയ്ക്ക് കവിത ഉപസംഹരിച്ചു.